‘വാഹനം വിട്ടുനൽകണം, വാങ്ങിയത് നിയമപരമായി’: ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ

Spread the love

കസ്റ്റംസ് പിടിച്ചെടുത്ത തന്റെ വാഹനം വിട്ടുനൽകണമെന്നും പിടിച്ചെടുത്ത നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ. എല്ലാ നിയമനടപടികളും പൂർത്തിയാക്കിയാണ് താൻ വാഹനം സ്വന്തമാക്കിയതെന്നും എന്നാൽ രേഖകള്‍ പരിശോധിക്കാൻ പോലും തയാറാകാതെ കസ്റ്റംസ് വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ദുൽഖർ ആരോപിച്ചു. ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്തിന്റെ ഭാഗമെന്ന നിലയിൽ കഴി‍ഞ്ഞ ദിവസമാണ് ദുൽഖർ സൽമാന്റെ തമിഴ്നാട് റജിസ്ട്രേഷനുള്ള 2004 മോഡൽ ലാൻഡ് റോവർ ഡിഫൻഡർ കസ്റ്റംസ് പിടിച്ചെടുത്തത്.

 

വ്യക്തി എന്ന നിലയിൽ തന്റെ പ്രതിച്ഛായ മോശമാക്കുന്ന രീതിയിലാണ് മാധ്യമങ്ങളിലടക്കം വ്യാപക പ്രചാരണം കൊടുത്തത് എന്നും ദുൽഖർ ഹർജിയിൽ പറയുന്നു. കള്ളക്കടത്ത്, ലഹരി മരുന്ന്, ദേശവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങൾക്കൊക്കെ ഉപയോഗിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നു എന്ന രീതിയിൽ വ്യാപകമായ പബ്ലിസിറ്റിയാണ് നൽകിയത്. എന്തു താൽപര്യത്തിന്റെ പുറത്താണ് അതെന്നറിയില്ല. എല്ലാ വിധത്തിലും നിയപരമായി റജിസ്റ്റർ ചെയ്തിട്ടുള്ളതാണ് തന്റെ വാഹനമെന്ന് വ്യക്തമാക്കുന്ന ദുർഖർ വാഹനം എങ്ങനെയാണ് താൻ വാങ്ങിയത് എന്നും വിശദീകരിക്കുന്നു.

 

ഇൻവോയിസ് അനുസരിച്ച് ഇന്റർനാഷനൽ കമ്മിറ്റി ഓഫ് ദി റെഡ് ക്രോസ് ന്യൂഡൽഹിയിലെ റീജിണൽ ഡലിഗേഷനു വേണ്ടി ഇറക്കുമതി ചെയ്തതാണ് വാഹനം. അതിനു ശേഷം ഇതിന്റെ ഉടമസ്ഥർ തമിഴ്നാട്ടിലെ പുതുക്കോട്ടെയിലുള്ള താജ് മഹൽ ടുബാക്കോ പ്രൈ. ലിമിറ്റഡാണ്. അതിന്റെ ഉടമസ്ഥൻ ഹബീബ് മുഹമ്മദിൽ നിന്നാണ് താൻ വാഹനം വാങ്ങിയ ആർതീ പ്രൊമോട്ടേഴ്സിന് വാഹനം ലഭിച്ചത് എന്നാണ് മനസിലാകുന്നതെന്നും ദുൽഖർ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 2016ൽ ഇക്കാര്യം പറഞ്ഞുകൊണ്ടുള്ള താജ് മഹൽ കമ്പനിയുടെ രേഖയും താൻ സമർപ്പിച്ചിരുന്നു എന്ന് ദുൽഖർ പറയുന്നു. തങ്ങളാണ് വാഹനം വാങ്ങിച്ചതെന്ന് കാട്ടി ആർതീ പ്രൊമോട്ടേഴ്സ് നൽകിയ രേഖകളും താൻ ഹാജരാക്കിയിരുന്നുവെന്ന് ദുൽഖർ വ്യക്തമാക്കി.

 

വാഹന കൈമാറ്റം എല്ലാ വിധത്തിലും നിയമവിധേയമാണെന്നും വാഹനം ഗതാഗത വകുപ്പിൽ കൃത്യമായി റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന വിശ്വാസത്തിലാണ് താൻ വാഹനം വാങ്ങിയതെന്ന് ദുൽഖർ ഹർജിയിൽ പറയുന്നു. വാഹനത്തിന്റെ ഇറക്കുമതിയും നിയമപരമാണെന്നാണ് ഇൻവോയിസും കസ്റ്റംസ് രേഖകളും തെളിയിക്കുന്നത് എന്നാണ് മനസിലായതും. അതല്ലാതെ 2004 മുതൽ ഒരു വാഹനം എങ്ങനെയൊക്കെ കൈമാറിയെന്ന് ഒരു വ്യക്തിക്ക് പരിശോധിച്ചറിയാനുള്ള സംവിധാനം ഇവിടെയില്ല എന്നും ദുൽഖർ ചൂണ്ടിക്കാട്ടുന്നു.

 

കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് വന്നപ്പോൾ തന്റെ പ്രതിനിധി വാഹനം സംബന്ധിച്ച എല്ലാ രേഖകളും കൈമാറിയെങ്കിലും അതൊന്നു നോക്കുക കൂടി ചെയ്യാതെ അവ കൊണ്ടുപോവുകയായിരുന്നു. എന്തൊക്കെ രേഖകൾ സ്വീകരിച്ചു എന്നതും അറിയിച്ചില്ല. തുടർന്ന് ഈ മാസം 23ന് വാഹനം പിടിച്ചെടുക്കുകയായിരുന്നു. വാഹനം പിടിച്ചെടുത്തത് നിയമവിരുദ്ധവും അത് വിട്ടുനല്‍കണമെന്നുമാണ് ആവശ്യം.

 

നിയമപരമായി തന്നെയാണ് വാഹനം ഇറക്കുമതി നടത്തിയവർ അത് ചെയ്തിരിക്കുന്നത് എന്നാണ് ബില്ലുകൾ തെളിയിക്കുന്നത്. അതിന്റെ ഇൻവോയിസ് അടക്കം ഹാജരാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ എങ്ങനെയാണ് വാഹനം ഇവിടെ എത്തിയത് തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാതെ പിടിച്ചെടുക്കാൻ പാടില്ല. വാഹനത്തിന്റെ നിയമപരമായ ഉടമസ്ഥൻ എന്ന കാര്യത്തിന് തെളിവുണ്ടെന്നിരിക്കെ, വെറും സംശയത്തിന്റെ പേരിൽ ഇത്തരം നടപടികൾ പാടില്ലെന്നും ഹർജിയിൽ പറയുന്നു.

  • Related Posts

    സ്കൂട്ടർ കത്തിച്ചെന്ന പരാതി: പൊലീസ് സിസിടിവി പരിശോധിച്ചു; കുടുങ്ങിയത് ഉടമ

    Spread the love

    Spread the loveപയ്യന്നൂർ ∙ വീടിനുസമീപം നിർത്തിയിട്ട സ്കൂട്ടർ രാത്രി തീവച്ച് നശിപ്പിച്ചെന്ന പരാതിയിൽ പൊലീസ് മണിക്കൂറുകൾക്കകം ഉടമ സ്കൂട്ടർ കത്തിക്കുന്ന സിസിടിവി ദൃശ്യം കണ്ടെത്തി. കോറോം കാനായി വള്ളിക്കെട്ടിൽ നിർത്തിയിട്ട സ്കൂട്ടർ ഇന്നലെ രാവിലെയാണ് കത്തിനശിച്ച നിലയിൽ വീട്ടുകാർ കണ്ടത്.…

    കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ കഥ, പേര് മാറ്റില്ല: കോടതിയിൽ ‘കേരള സ്റ്റോറി 2’ നിർമാതാവ്

    Spread the love

    Spread the loveവിവാദ ചിത്രം ‘ദ് കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതിർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ ബോർഡിനാണ്…

    Leave a Reply

    Your email address will not be published. Required fields are marked *