ലഹരിമരുന്ന് കേസിലെ പ്രതിയായ ഡോക്ടറെ അന്വേഷിച്ച് പോകുന്നതിനിടെ ചെങ്കള നാലാം മൈലിൽ കാറും ലോറിയും കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മറ്റൊരു പൊലീസുദ്യോഗസ്ഥന് പരുക്കേറ്റു. ബേക്കൽ ഡിവൈഎസ്പിയുടെ ഡാൻസാഫ് സ്ക്വാഡിൽ പ്രവർത്തിക്കുന്ന സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ ചെറുവത്തൂർ മയ്യിച്ച സ്വദേശി കെ.കെ.സജീഷ് (40) ആണ് മരിച്ചത്. കാർ ഓടിച്ചിരുന്ന സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ സുഭാഷ് ചന്ദ്രന് പരുക്കേറ്റു.
ഇന്ന് പുലർച്ചെ 2.45നാണ് അപകടം. നാലാം മൈൽ അണ്ടർ പാസേജിന്റെ തെക്ക് ഭാഗത്തുനിന്ന് സർവീസ് റോഡിലേക്ക് കയറവേയാണ് ചെർക്കള ഭാഗത്തു നിന്നും കാസർകോട് ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പർ ഇടിച്ചത്. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും സജീഷിന്റെ ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റ സുഭാഷ് ചന്ദ്രൻ ചെങ്കള ഇ.കെ. നായനാർ ആശുപത്രിയിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച വൈകിട്ട് നാലരയോടെ കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയും കഞ്ചാവും മേൽപ്പറമ്പ് പൊലീസ് പിടികൂടിയിരുന്നു. കേസിലെ പ്രതിയായ ചട്ടഞ്ചാൽ സ്വദേശി അഹമ്മദ് കബീറിനെ അറസ്റ്റ് ചെയ്തു. രണ്ടാം പ്രതിയും കണ്ണൂർ സ്വദേശിയുമായ ഡോ. മുഹമ്മദ് സുനീർ രക്ഷപ്പെട്ടു. ഇയാൾ കാസർകോട് ഭാഗത്തുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് അന്വേഷിച്ച് പോകുന്നതിനിടെയാണ് ടിപ്പർ ഇടിച്ചത്.
അപകടകരമായി വാഹനം ഓടിച്ച ടിപ്പർ ഡ്രൈവർക്കെതിരെ കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ശനിയാഴ്ച ജില്ലാ പൊലീസ് ആസ്ഥാനത്ത് പൊതുദർശനത്തിന് വച്ചശേഷം സംസ്കരിക്കും. ഷൈനിയാണ് സജീഷിന്റെ ഭാര്യ. മക്കൾ: ദിയ (ആറാം ക്ലാസ് വിദ്യാർഥി), ദേവനന്ദൻ (എൽകെജി).






