കോഴിക്കോട് ∙ കോവിഡ് കാലത്ത് ആരോഗ്യപ്രവർത്തകരെന്ന വ്യാജേനയെത്തി വടകര കല്ലാമലയിൽ വീട്ടമ്മയെ അടിച്ചു പരുക്കേൽപ്പിച്ച് അഞ്ചു പവന്റെ മാല കവർന്ന കേസിലെ പ്രതികളായ താമരശ്ശേരി കാഞ്ഞിരത്തിങ്കൽ അർജുൻ(39) വാണിമേൽ കോടിയോറ പടിഞ്ഞാറെ വാഴചണ്ടിയിൽ സന്ദീപ് (36) എന്നിവർക്ക് ഏഴു വർഷം കഠിന തടവും ഒരു ലക്ഷം വീതം പിഴയും ശിക്ഷ വിധിച്ചു. കോഴിക്കോട് സെക്കൻഡ് അഡിഷനൽ സബ് കോടതി ജഡ്ജി ആർ. വന്ദനയാണ് ഇവർക്ക് ശിക്ഷ വിധിച്ചത്.
2021 ഫെബ്രുവരി 19 നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കേസിലെ ഒന്നാം പ്രതി അർജുൻ ഉച്ചയ്ക്കു കല്ലാമലയിലെ വീട്ടിൽ വന്ന് ഭർത്താവ് രവീന്ദ്രനെപ്പറ്റി വീട്ടമ്മയായ സുലഭയോട് അന്വേഷിച്ചു. ഭർത്താവിന് കോവിഡ് വാക്സിൻ എടുക്കാനായി എത്രയും വേഗം അഴിയൂർ ഗ്രാമപഞ്ചായത്തിൽ എത്തി പേര് റജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടു. ഇതുകേട്ട് വിശ്വസിച്ച സുലഭ, വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ഭർത്താവിനോട് വാക്സിൻ എടുക്കാനായി പഞ്ചായത്തിൽ എത്തണമെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞതായി അറിയിച്ചു.
രവീന്ദ്രൻ തന്റെ സ്കൂട്ടറുമായി പുറത്തേക്ക് പോയി. ഈ തക്കം നോക്കി വീട്ടിൽ തിരികെ എത്തിയ അർജുൻ വീടിനകത്തു അതിക്രമിച്ച് കയറി ടിവി സ്റ്റാൻഡിൽ വച്ചിരുന്ന ലോഹം കൊണ്ടുള്ള വിഗ്രഹം ഉപയോഗിച്ച് സുലഭയുടെ മുഖത്തടിച്ചു. അടികൊണ്ടു തറയിൽ വീണ സുലഭയുടെ കഴുത്തിൽ നിന്ന് അഞ്ചു പവനോളം തൂക്കം വരുന്ന സ്വർണതാലിമാല ഊരിയെടുത്തു. പിന്നാലെ രണ്ടാം പ്രതിയായ സന്ദീപ് എത്തി സുലഭയെ വീണ്ടും അടിച്ചു. സുലഭ ബോധരഹിതയായി. അടികൊണ്ട് 2 പല്ലുകൾ തെറിച്ച് പോയി. കീഴ്താടിയിലെ എല്ല് പൊട്ടുകയും മൂക്കിന്റെ പാലം തകരുകയും ചെയ്തു. പിന്നീട് സുലഭക്ക് ബോധം തെളിഞ്ഞപ്പോൾ വീടിന് അടുത്തുണ്ടായിരുന്ന ആളുകളെ അറിയിച്ചു. അവർ ഭർത്താവിനെ വിവരമറിയിച്ചശേഷം സുലഭയെ വടകരയുള്ള ആശുപത്രിയിൽ എത്തിച്ചു.
സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പ്രതികൾ രണ്ട് പേരും വളരെ ആസൂത്രിതമായാണ് കുറ്റകൃത്യം നടത്തിയത്. ഇതിനായി വടകരയിൽ ലോഡ്ജിൽ മുറി എടുത്തിരുന്നു. രണ്ടാമതു മറ്റൊരു കവർച്ചക്ക് പദ്ധതി ഒരുക്കുമ്പോൾ ആണ് പ്രതികളെ വടകര, താമരശ്ശേരി എന്നീ സ്ഥലങ്ങളിൽ നിന്ന് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അന്നത്തെ ചോമ്പാല പൊലീസ് സ്റ്റേഷൻ എസ്ഐ കെ.വി. ഉമേഷ്, സിഎച്ച് ഗംഗാധരൻ, കെ.പി.രാജീവൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. റോബിൻസ് തോമസ്, അഡ്വ. കലാ റാണി എന്നിവർ ഹാജരായി. ആക്രമണത്തിൽ കണ്ണിനു പരുക്ക് പറ്റിയ സുലഭക്ക് ഇപ്പോൾ ഇടത് കണ്ണിനു കാഴ്ച കുറവാണ്.






