ബദിയടുക്കയിൽ ഓംലറ്റും പഴവും കഴിച്ചതിനു പിന്നാലെ ശ്വാസ തടസം അനുഭവപ്പെട്ട മധ്യവയസ്കൻ മരിച്ചു. വെൽഡിങ് തൊഴിലാളിയായ ബാറടുക്കയിലെ ചുള്ളിക്കാന ഹൗസിൽ വിശാന്തി ഡി. സൂസയാണ് (52) മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. കാസർകോട് ബാറടുക്കയിലെ തട്ടുകടയിൽ നിന്ന് ഓംലറ്റും പഴവും വാങ്ങി കഴിക്കുന്നതിനിടെ ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു.
ശ്വാസം കിട്ടാതെ വിഷമിക്കുന്നത് കണ്ട് സ്ഥലത്തുണ്ടായിരുന്നവർ ഉടൻ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് എഫ്ഐആറിൽ പറയുന്നു. സംഭവത്തിൽ ബദിയഡുക്ക പൊലീസ് അസ്വാഭിവിക മരണത്തിനു കേസെടുത്തു.
പരേതരായ പോക്കറായിൽ ഡി. സൂസയുടേയും ലില്ലി ഡി.സൂസയുടേയും ഏക മകനായ വിശാന്തി അവിവാഹിതനാണ്. കട്ടത്തടുക്കയിലെ വെൽഡിങ് കടയിൽ സഹായിയായി ജോലി ചെയ്യുകയായിരുന്നു.





