ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് വാരണാസിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ കോക്പിറ്റിൽ പ്രവേശിക്കാൻ ശ്രമിച്ച യാത്രക്കാരൻ അറസ്റ്റിൽ. ശൗചാലയം തിരയവെ അബദ്ധത്തിൽ കോക്ക് പിറ്റിനടുത്തേക്ക് എത്തുകയായിരുന്നു എന്നാണ് ഇയാളുടെ വാദം. ഇയാളെയും കൂടെ ഉണ്ടായിരുന്ന എട്ട് യാത്രക്കാരെയും സിഐഎസ്എഫ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തതായും ചോദ്യംചെയ്ത് വരുന്നതായും എയർ ഇന്ത്യ വക്താവ് അറിയിച്ചു.
തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് രാവിലെ 10:30 ഓടെ വാരണാസിയിൽ ലാൻഡ് ചെയ്ത IX 1086 വിമാനത്തിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. വിമാനം വാരണാസിയിൽ ഇറങ്ങിയ ശേഷമാണ് യാത്രക്കാരൻ കോക്പിറ്റിന് സമീപമെത്തിയതും അകത്തേക്ക് കടക്കാൻ ശ്രമിക്കുകയും ചെയ്തത്. വിമാനത്തിലെ ജീവനക്കാർ ഉടൻതന്നെ ഇയാളെ തടഞ്ഞു.
‘വാരണാസിയിലേക്കുള്ള ഞങ്ങളുടെ ഒരു വിമാനത്തിൽ, ശൗചാലയം അന്വേഷിക്കുന്നതിനിടെ യാത്രക്കാരൻ കോക്പിറ്റിന് സമീപമെത്തിയ സംഭവത്തെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഞങ്ങളുടെ വിമാനങ്ങളിൽ നിലവിലുള്ളത്. അതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ലെന്ന് ഞങ്ങൾ ഉറപ്പുനൽകുന്നു. വിമാനം ലാൻഡ് ചെയ്ത ശേഷം ഇക്കാര്യം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ട്. നിലവിൽ അന്വേഷണം നടന്നുവരികയാണ്.’ എയർ ഇന്ത്യ വക്താവ് തിങ്കളാഴ്ച സ്ഥിരീകരിച്ചു.
കോക് പിറ്റിൽ കടക്കാൻ ശ്രമിച്ചയാളുടെ കൂടെയുണ്ടായിരുന്നവരെ ചോദ്യം ചെയ്തതിൽ നിന്നും, ഇയാൾ ആദ്യമായാണ് വിമാനത്തിൽ യാത്ര ചെയ്യുന്നത് എന്നാണ് മനസിലാക്കാൻ സാധിക്കുന്നതെന്ന് എയർ ഇന്ത്യ വക്താവ് വ്യക്തമാക്കി. അറിവില്ലായ്മ മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നും ഇയാളിൽനിന്ന് വിമാനത്തിന് യാതൊരു സുരക്ഷാ ഭീഷണിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും സിഐഎസ്എഫ് ഈ വിഷയത്തിൽ അന്വേഷണം തുടരുകയാണ്.
എല്ലാ വിമാനങ്ങളുടെയും കോക്ക്പിറ്റ് വാതിലുകൾ പാസ്വേർഡ് ഉപയോഗിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്. ഇത് ക്യാപ്റ്റനും ജീവനക്കാർക്കും മാത്രം അറിയാവുന്നതാണ്. അകത്തേക്ക് കടക്കാൻ ശ്രമിച്ച യാത്രക്കാരൻ ഇത്തരത്തിലുള്ള പാസ്വേർഡ് നൽകാൻ ശ്രമിച്ചിട്ടില്ല. ഒരുപക്ഷേ, വാതിലിന് പാസ്വേർഡ് സംരക്ഷണം ഇല്ലായിരുന്നുവെങ്കിൽ, യാത്രക്കാരന് കോക്പിറ്റിൽ പ്രവേശിക്കാൻ സാധിക്കുമായിരുന്നു എന്നും എയർ ഇന്ത്യ വക്താവ് പറയുന്നു.







