താമരശ്ശേരി ചുരത്തില്‍ ഗതാഗതനിരോധനം തുടരും

Spread the love

ലക്കിടി: വയനാട്ടിലേക്കുള്ള താമരശ്ശേരി ചുരത്തിൽ വ്യാഴാഴ്ചയും ഗതാഗതനിരോധനം തുടരുമെന്ന് കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. വ്യാഴാഴ്ച രാവിലെ നടക്കുന്ന പരിശോധനകൾക്കുശേഷമേ നിരോധനത്തിൽ അയവുവരുത്തൂവെന്നും കളക്ടർ അറിയിച്ചു.

 

ചുരത്തിൽ വ്യൂപോയിന്റിന് സമീപം ചൊവ്വാഴ്ച രാത്രി കൂറ്റൻ പാറക്കെട്ടും മണ്ണും മരങ്ങളുമെല്ലാം ഇടിഞ്ഞുവീണതിനെത്തുടർന്ന് നിലച്ച ഗതാഗതം ബുധനാഴ്ച രാത്രി ഭാഗികമായി പുനഃസ്ഥാപിച്ചെങ്കിലും ഇനിയും മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്ന വിദഗ്ധസംഘത്തിന്റെ റിപ്പോർട്ടിനെത്തുടർന്നാണ് നിരോധനം തുടരാൻ തീരുമാനിച്ചത്.

 

മണ്ണിടിഞ്ഞഭാഗത്തെ കല്ലും മണ്ണും പൂർണമായി മാറ്റിയശേഷം രാത്രി 8.45-ഓടെ കുടുങ്ങിക്കിടന്ന വാഹനങ്ങൾ കടത്തിവിട്ടു. ആദ്യം ലക്കിടിഭാഗത്തുള്ള വാഹനങ്ങളാണ് കടത്തിവിട്ടത്. ഈ വാഹനങ്ങൾ നാലാംവളവ് കഴിഞ്ഞതോടെ അടിവാരത്തുനിന്നുള്ള വാഹനങ്ങൾ മുകളിലേക്കും കയറ്റിവിട്ടതിനുശേഷമാണ് ഗതാഗതനിരോധനം വീണ്ടും നടപ്പാക്കിയത്. ബുധനാഴ്ച വൈകീട്ടും ചെറിയതോതിൽ മണ്ണിടിച്ചിലുണ്ടായിരുന്നു.

 

മണ്ണിടിഞ്ഞ പ്രദേശത്ത് ജിയോളജി-മണ്ണ് സംരക്ഷണ വകുപ്പുകൾ സംയുക്ത പരിശോധനനടത്തി. മേഖലയിലെ ദ്രവിച്ച പാറകളാണ് അപകടകരമായരീതിയിൽ താഴേക്ക് പൊട്ടിയിറങ്ങിയത്. ഏകദേശം 30 മീറ്ററോളം ഉയരത്തിൽനിന്നാണ് പാറയും മണ്ണും മരങ്ങളും ഒലിച്ചിറങ്ങിയത്.

 

ബുധനാഴ്ച രാവിലെ ഏഴുമുതൽ തുടങ്ങിയ കഠിനവും സാഹസികവുമായ പരിശ്രമത്തിനൊടുവിലാണ് രാത്രിയോടെ റോഡ് ഗതാഗതയോഗ്യമാക്കിയത്. താഴ്ഭാഗത്തെ മണ്ണും കല്ലും കോരിമാറ്റുന്നതിനിടെ വീണ്ടും ഇടിച്ചിൽ ഉണ്ടാവുമോയെന്ന ആശങ്കയുയർന്നിരുന്നു. തുടർന്ന് വിദഗ്ധസംഘം മുകൾഭാഗത്തെത്തി പരിശോധനനടത്തി. ഡ്രോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തി, അപകടസാധ്യതയില്ലെന്ന് ഉറപ്പുവരുത്തി കരുതലോടെയാണ് മണ്ണും കല്ലുമെടുക്കുന്ന പ്രവൃത്തി തുടർന്നത്. വലിയ പാറക്കല്ലുകൾ സ്റ്റോൺ ബ്രേക്കറിന്റെ സഹായത്തോടെ പൊട്ടിച്ചാണ് റോഡിൽനിന്നുമാറ്റിയത്. മരങ്ങൾ നീക്കി റോഡിലേക്കിട്ടശേഷം മെഷീൻ ഉപയോഗിച്ച് മുറിച്ചുമാറ്റി. കല്ലും മണ്ണുമെല്ലാം ടിപ്പറുകളിലാക്കി ചങ്ങലമരത്തിന് സമീപത്തെ പിഡബ്ല്യുഡിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തും ഒൻപതാം വളവിനും തകരപ്പാടിക്കുമിടയ്ക്കുള്ള സ്ഥലത്തുമെല്ലാമായി തള്ളി.

 

ഇതിനിടെ അടിഭാഗത്തുനിന്ന് മണ്ണെടുക്കുന്ന പ്രവൃത്തിക്കിടെ വൈകീട്ട് നാലുമണിയോടെ മുകൾഭാഗത്ത് ചെറിയതോതിൽ മണ്ണിടിച്ചിലുണ്ടായത് ആശങ്കപരത്തി. കല്ലാണോ, മണ്ണാണോ ഇടിഞ്ഞതെന്നറിയാനായി അഗ്നിരക്ഷാസേന വെള്ളം പമ്പുചെയ്തു പരിശോധിച്ചു. സുരക്ഷ ഉറപ്പാക്കി പ്രവൃത്തി തുടരുകയായിരുന്നു.

  • Related Posts

    സ്കൂട്ടർ കത്തിച്ചെന്ന പരാതി: പൊലീസ് സിസിടിവി പരിശോധിച്ചു; കുടുങ്ങിയത് ഉടമ

    Spread the love

    Spread the loveപയ്യന്നൂർ ∙ വീടിനുസമീപം നിർത്തിയിട്ട സ്കൂട്ടർ രാത്രി തീവച്ച് നശിപ്പിച്ചെന്ന പരാതിയിൽ പൊലീസ് മണിക്കൂറുകൾക്കകം ഉടമ സ്കൂട്ടർ കത്തിക്കുന്ന സിസിടിവി ദൃശ്യം കണ്ടെത്തി. കോറോം കാനായി വള്ളിക്കെട്ടിൽ നിർത്തിയിട്ട സ്കൂട്ടർ ഇന്നലെ രാവിലെയാണ് കത്തിനശിച്ച നിലയിൽ വീട്ടുകാർ കണ്ടത്.…

    കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ കഥ, പേര് മാറ്റില്ല: കോടതിയിൽ ‘കേരള സ്റ്റോറി 2’ നിർമാതാവ്

    Spread the love

    Spread the loveവിവാദ ചിത്രം ‘ദ് കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതിർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ ബോർഡിനാണ്…

    Leave a Reply

    Your email address will not be published. Required fields are marked *