പാലക്കാട്∙ കുന്തം പോയാൽ കുടത്തിലും തപ്പണമെന്നാണു പഴംചൊല്ല്, ഒളിവിലുള്ള പ്രതിയെ വീടിന്റെ മച്ചിലും തപ്പണമെന്നാണു തൃത്താല പൊലീസിന്റെ പുതുചൊല്ല്. സ്വന്തം വീടിന്റെ മച്ചിലെ രഹസ്യ അറയിൽ ഒളിച്ചിരുന്ന വധശ്രമക്കേസിലെ പ്രതി പാലക്കാട് കപ്പൂർ കൊള്ളന്നൂർ തോട്ടുപറമ്പത്തു മുഹമ്മദ് റാഫി തൃത്താല പൊലീസിനെ വട്ടം കറക്കിയതു 15 ദിവസമാണ്. മൂന്നു തവണ പൊലീസ് വീട്ടിൽ പരിശോധന നടത്തിയപ്പോഴും മുകളിലെ മച്ചിലെ രഹസ്യ അറിയിലിരുന്നു റാഫി എല്ലാം കാണുന്നുണ്ടായിരുന്നു. നാലാം തവണ റാഫിയെ കുടുക്കിയതു വീട്ടിലെ സിഗരറ്റിന്റെ മണമാണ്. ഓടുമേഞ്ഞ വീട്ടിലെ മച്ചിൽ അഞ്ച് രഹസ്യ അറകാളാണു പൊലീസ് കണ്ടെത്തിയത്. അതിലൊന്നിൽ പ്രതിയുണ്ടായിരുന്നു. സ്ഥിരം കുറ്റവാളിയായ റാഫി വീട്ടിലെ മച്ചിൽ രഹസ്യ അറയുണ്ടാക്കിയത് ഒളിച്ചിരിക്കാനാണെന്നാണു നാട്ടുകാർ പറയുന്നത്. റാഫിക്കെതിരെ പാലക്കാട്ടെ വിവിധ സ്റ്റേഷനുകളിൽ അഞ്ച് കേസുകളുണ്ട്. സിനിമ തിരക്കഥ പോലെയായിരുന്നു അറസ്റ്റ്.






