ഗുരുവായൂർ∙ ഗുരുവായൂർ ക്ഷേത്രത്തിൽ വിഷു പുലരിയിൽ കണ്ണനെ കണികണ്ട് തൊഴാൻ ഭക്തജന തിരക്ക്. പുലർച്ചെ 2.55 മുതൽ ഒരു മണിക്കൂർ സമയം ആയിരുന്നു വിഷുക്കണി ദർശനം. ആയിരക്കണക്കിന് ഭക്തർ സ്വർണ ശ്രീലങ്കത്തെ ഉണ്ണിക്കണ്ണനെയും വിഷുവിന്റെ കണികോപ്പുകളും കണ്ടു തൊഴുത് നിർവൃതി നേടി. വിഷുക്കണി കണ്ടെത്തിയ ഭക്തർക്കു ക്ഷേത്രത്തിലെ മേൽശാന്തി ടി.എം. നാരായണൻ നമ്പൂതിരി വിഷുക്കൈനീട്ടം നൽകി.
വിഷുക്കണി ദർശനത്തിനു ശേഷം ക്ഷേത്രത്തിൽ നിർമാല്യം വാകച്ചാർത്ത് സപ്തശുദ്ധി അഭിഷേകം തുടങ്ങിയ പതിവ് ചടങ്ങുകൾ നടന്നു. വിഷുക്കണി ദർശനം സാധ്യമാകാത്ത ഭക്തർ അതിനുശേഷം ദർശനം നടത്തി. ക്ഷേത്രത്തിൽ രാവിലെയും ഉച്ചകഴിഞ്ഞു മേളത്തോടെ കാഴ്ചശവേലി, രാത്രി ഇടയ്ക്ക നാഗസ്വര മേളത്തോടെ വിളക്കെഴുന്നള്ളിപ്പ് എന്നിവയുണ്ടാകും. ഭക്തർക്ക് പാൽപ്പായസത്തോടെ വിഷു സദ്യയും ഉണ്ട്. വിഷു പുലരിയിൽ കണ്ണനെ കണികണ്ടു തൊഴാൻ തലേന്ന് തന്നെ ഭക്തർ എത്തിയിരുന്നു. രാത്രി മുഴുവൻ ക്യൂ നിന്നതിനുശേഷമാണ് പലർക്കും ദർശനസൗകര്യം ലഭിച്ചത്.





