കൊച്ചി ∙ കോതമംഗലത്ത് 23കാരി വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ആൺസുഹൃത്തിന്റെ മാതാപിതാക്കൾ കസ്റ്റഡിയിൽ. കേസിലെ ഒന്നാം പ്രതി പറവൂർ ആലങ്ങാട് പാനായിക്കുളം തോപ്പിൽപ്പറമ്പിൽ റമീസിന്റെ പിതാവ് റഹീം, മാതാവ് ഷെറി എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ച മുതൽ ഒളിവിലായിരുന്ന ഇവരെ തമിഴ്നാട്ടിലെ സേലത്തുള്ള ലോഡ്ജിൽ നിന്നു പിടികൂടുകയായിരുന്നു. ഒളിച്ചു താമസിക്കുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മൂവാറ്റുപുഴയിൽ നിന്നുള്ള െപാലീസ് സംഘം എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസിൽ പ്രതി ചേർത്തിട്ടുള്ള റമീസിന്റെ സുഹൃത്ത് സഹദിനെ പിടികൂടാനായിട്ടില്ല.
ഈ മാസം ഒൻപതിനാണ് മൂവാറ്റുപുഴ ടിടിസിയിലെ വിദ്യാർഥിനിയെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. റഹീമിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉൾപ്പെടുത്തിയ ആത്മഹത്യക്കുറിപ്പ് എഴുതിവച്ച ശേഷമായിരുന്നു ആത്മഹത്യ. വീട്ടിൽ പൂട്ടിയിട്ടെന്നും മർദിച്ചെന്നും മതം മാറാൻ നിർബന്ധിച്ചെന്നും അടക്കമുള്ള കാര്യങ്ങളും കത്തിലുണ്ടായിരുന്നു. തുടർന്നാണ് മാതാപിതാക്കളെയും സുഹൃത്തിനെയും കേസിൽ പ്രതി ചേർത്തത്. ഇതിനു പിന്നാലേ മാതാപിതാക്കൾ ഒളിവിൽ പോവുകയായിരുന്നു.
മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളുമൊത്തുള്ള സംഘം വൈകിട്ടോടെ കോതമംഗലത്ത് എത്തിച്ചേരും. ഇവിടെ എത്തിച്ച ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക. റമീസിനെ മാതാപിതാക്കൾക്കൊപ്പം ചോദ്യം ചെയ്യാനാണ് പൊലീസിന്റെ ആലോചന. മാതാപിതാക്കൾക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയിരിക്കുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ തെളിവുകൾ കണ്ടെത്തുകയായിരിക്കും പൊലീസിനു മുന്നിലുള്ള വെല്ലുവിളി.






