യുകെയിൽ വാഹനാപകടത്തെ തുടർന്ന് മലയാളി യുവതിയുടെ അഞ്ച് മാസം പ്രായമുള്ള ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ പ്രതിക്ക് 13 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. കെയർ ഹോമിൽ രാത്രി ഷിഫ്റ്റിൽ ജോലിയിൽ കയറാനായി കാൽനട യാത്രക്കാർക്കുള്ള പാതയിലൂടെ നടന്നുപോവുകയായിരുന്ന രഞ്ജു ജോസഫിന് (31) ആണ് അമിത വേഗത്തിൽ ആഷിർ ഷാഹിദ് (20) ഓടിച്ച വാഹനം ഇടിച്ചു പരുക്കേറ്റത്. 2024 സെപ്റ്റംബർ 29ന് ലങ്കാഷെർ ബാബർ ബ്രിജിന് സമീപത്തെ പ്രസ്റ്റണിലായിരുന്നു സംഭവം.
ജൂണിൽ സംഭവത്തിൽ പ്രതി കുറ്റക്കാരനാണെന്ന് പ്രസ്റ്റൺ ക്രൗൺ കോടതി കണ്ടെത്തിയിരുന്നു. അഞ്ച് മാസം പ്രായമുള്ള ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ 13 വർഷവും അപകടകരമായ ഡ്രൈവിങ്ങിലൂടെ യുവതിക്ക് ഗുരുതരമായ പരുക്കേൽപ്പിച്ചതിന് 3 വർഷവുമാണ് തടവ് ശിക്ഷ. ഇരു ശിക്ഷകളും ഒന്നിച്ച് അനുഭവിച്ചാൽ മതി. ഇയാളുടെ ഡ്രൈവിങ് ലൈസൻസ് 15 വർഷവും ഒരു മാസത്തേക്കും സസ്പെൻഡ് ചെയ്തിട്ടുണ്ട്. അതായത്, ജയിൽ മോചിതനായ ശേഷം ഏകദേശം ഏഴ് വർഷം വരെ വാഹനമോടിക്കുന്നതിന് പ്രതിക്ക് വിലക്ക് തുടരും.
അപകടത്തിൽ രഞ്ജു ജോസഫിന് നട്ടെല്ലിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. അടിയന്തര ശസ്ത്രക്രിയയിലൂടെ അഞ്ചു മാസം പ്രായമുള്ള ആൺകുഞ്ഞിനെ പുറത്തെടുത്തെങ്കിലും വൈകാതെ കുട്ടി മരണത്തിന് കീഴടങ്ങി. ഗ്രേറ്റർ മാഞ്ചസ്റ്ററിലേക്ക് വാഹനം ഓടിച്ചുപോയ പ്രതി ഫാർൻവർത്തിൽ വാഹനം ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. അപകടത്തെ തുടർന്ന് രണ്ടാഴ്ച രഞ്ജു കോമയിൽ കഴിഞ്ഞു.
സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. ചോദ്യം ചെയ്യലിൽ പൊലീസിനോട് ഇതിനെക്കുറിച്ച് പ്രതികരിക്കാൻ പ്രതി വിസമ്മതിച്ചു. പക്ഷേ, അപകടം നടന്ന ദിവസം വാഹനമിടിച്ച് അപകടമുണ്ടായാൽ ലഭിക്കുന്ന ശിക്ഷ ഓൺലൈനിൽ തിരഞ്ഞതായി പൊലീസ് കണ്ടെത്തി. കുറ്റവാളിയെ സഹായിച്ചതിന് പ്രതിയുടെ സഹോദരൻ സാം ഷാഹിദിനും പ്രസ്റ്റൺ ക്രൗൺ കോടതി മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.






