മദ്യ ലഹരിയിൽ മകൻ അച്ഛനെയും അമ്മയെയും കുത്തിക്കൊലപ്പെടുത്തി. ആലപ്പുഴ കൊമ്മാടിക്ക് സമീപം മന്നത്ത് വാർഡിൽ വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. പനവേലി പുരയിടത്തിൽ ആഗ്നസ്, തങ്കരാജ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ മകൻ ബാബുവിനെ (47) പൊലീസ് പിടികൂടി. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ബാബുവിനെ സമീപത്തെ ബാറിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കുടുംബം 30 വർഷമായി മന്നത്ത് വാർഡിലാണ് താമസം. മൂത്ത മകനാണ് ബാബു. ഇളയത് മകൾ മഞ്ജു. മക്കൾ രണ്ടുപേരുടെയും പഠനത്തിനായും മറ്റും തങ്കരാജും ആഗ്നസും ഏറെ താൽപര്യമെടുത്തെങ്കിലും ബാബു ലഹരിക്കടിമപ്പെട്ടു പോയെന്ന് നാട്ടുകാർ പറഞ്ഞു. തങ്കരാജിനും മുൻപ് ഇറച്ചിക്കടയിലായിരുന്നു ജോലി. നേരത്തെ ഇവർ താമസിച്ചിരുന്ന വഴിച്ചേരി കേന്ദ്രീകരിച്ചായിരുന്നു ബാബുവിന്റെ ജോലിയും മറ്റും. കയ്യിൽ പണമില്ലാതാകുമ്പോൾ മാതാപിതാക്കളോട് പണം ചോദിക്കും. അധ്യാപികയായ മകൾ കൊടുക്കുന്നതായിരുന്നു മാതാപിതാക്കളുടെ പക്കൽ ഉണ്ടാകുക. ഇതേച്ചൊല്ലി ഇവരുടെ വീട്ടിൽ ബാബു പതിവായി വഴക്കുണ്ടാക്കാറുണ്ടെന്ന് അയൽവാസികൾ പറഞ്ഞു.
ഇന്നലെ രാവിലെ മഞ്ജുവിന്റെ വീട്ടിലെത്തി ബാബു പണം ചോദിച്ചെങ്കിലും കൊടുത്തില്ല. രാത്രിയോടെ ബാബു വീട്ടിലേക്കു പോകുന്നത് അയൽവാസികൾ കണ്ടു. ഒൻപതിനു ശേഷം വീട്ടിൽ നിന്നു ബഹളവും കരച്ചിലും കേട്ടെങ്കിലും പതിവ് സംഭവമാണെന്നു കരുതി അയൽവാസികൾ കാര്യമാക്കിയില്ല. മാതാപിതാക്കളെ വകവരുത്തിയെന്ന് അയൽവാസികളെ അറിയിച്ച ശേഷം ബാബു സൈക്കിൾ ചവിട്ടിപ്പോയി. രണ്ടുമുറിയുള്ള ചെറിയ വീടിന്റെ തിണ്ണയിലാണ് തങ്കരാജ് കുത്തേറ്റു കിടന്നത്. തൊട്ടടുത്തായി ആഗ്നസും.
ബാബുവിനെ കണ്ടെത്താൻ പൊലീസിനോടൊപ്പം നാട്ടുകാരും പരിശ്രമിച്ചു. രാത്രി 10.20നാണ് സമീപത്തെ ബാറിൽനിന്ന് ഇയാളെ പിടികൂടിയത്.






