
തൃശൂർ∙ റാപ് ഗായകൻ ഹിരൺദാസ് മുരളിയുടെ ഫോൺ (വേടൻ–30) വീട്ടിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. പീഡനക്കുറ്റം ചുമത്തി തൃക്കാക്കര പൊലീസ് വേടനെതിരെ കേസ് റജിസ്റ്റർ ചെയ്തിരുന്നു. വേടൻ എവിടെയാണെന്ന് കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല. കേസിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച വേടൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. ഹർജി 18നു പരിഗണിക്കും.
വിവാഹ വാഗ്ദാനം നൽകി നിരന്തരം പീഡിപ്പിച്ചെന്ന വനിതാ ഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. വിവാഹം കഴിക്കുമെന്നു വിശ്വസിപ്പിച്ചു 2021 ഓഗസ്റ്റ് ഒന്നിനും 2023 മാർച്ച് 31നും ഇടയിൽ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്തെന്നു പരാതിക്കാരി മൊഴി നൽകി. മറ്റു യുവതികളുമായുള്ള അടുപ്പത്തിനു തടസ്സമാണെന്നു പറഞ്ഞാണ് ഒഴിവാക്കിയതെന്നും മാനസികമായി തകർന്ന താൻ തൊഴിൽ ചെയ്യാനും സാധാരണ ജീവിതം നയിക്കാനും സാധിക്കാത്ത നിലയിലെത്തിയെന്നും മൊഴിയിൽ വ്യക്തമാക്കിയിരുന്നു.
കോഴിക്കോട്ട് മെഡിക്കൽ കോളജിൽ പിജിക്കു പഠിക്കുമ്പോൾ 2021ൽ സമൂഹമാധ്യമം വഴിയാണു വേടനെ പരിചയപ്പെട്ടത്. കോഴിക്കോട് കോവൂർ റോഡിലെ ഫ്ലാറ്റിലെത്തിയ വേടൻ ബലം പ്രയോഗിച്ചു പീഡിപ്പിച്ചെങ്കിലും വിവാഹം കഴിക്കുമെന്ന് ഉറപ്പു നൽകി സ്നേഹത്തോടെയും കരുതലോടെയും പെരുമാറിയെന്നാണു പരാതിക്കാരി പറയുന്നത്. ബന്ധം തുടർന്നതായും നാലു വട്ടം ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നും മൊഴിയിലുണ്ട്. 10 വർഷം കഠിനതടവു മുതൽ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പ് 376 പ്രകാരമുള്ള പീഡനക്കുറ്റം അടക്കം പൊലീസ് ചുമത്തിയിട്ടുണ്ട്.