തൃശൂർ∙ വാടാനപ്പിള്ളി സ്വദേശി സുനിതയെ അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസിൽ പൊലീസ് തിരഞ്ഞുകൊണ്ടിരുന്ന പ്രതി ദീപക് കൃഷ്‌ണൻ കന്യാകുമാരിയിൽ പിടിയിൽ. കൊല്ലം മുളങ്കാടകം സ്വദേശിയായ ദീപക് ബെംഗളൂരുവിൽ തെരുവുനായകളെ സംരക്ഷിക്കുന്ന ഷെൽട്ടർ ഹോം നടത്തിവരികയായിരുന്നു. ഷെൽട്ടർ ഹോമിൽ മറ്റു രണ്ട് യുവതികൾക്കൊപ്പം ജോലിക്കെത്തിയതായിരുന്നു സുനിത. ലൈംഗികാതിക്രമം തടഞ്ഞപ്പോഴാണ് സുനിതയെ അതിക്രൂരമായി ദീപക് കൃഷ്ണൻ മർദിച്ച് കൊലപ്പെടുത്തിയത്.
നായവളർത്തൽ കേന്ദ്രത്തിലെ വലിയ പറമ്പിനു നടുവിലെ ചെറിയൊരു വീട്ടിൽ 16 നായ്ക്കളാണുണ്ടായിരുന്നത്. സുനിതയ്ക്കൊപ്പം ബന്ധുവായ പെൺകുട്ടിയും ചെന്ത്രാപ്പിന്നി സ്വദേശിയായ യുവതിയും പോയിരുന്നു. ദീപക് മോശമായി പെരുമാറാൻ തുടങ്ങിയപ്പോൾ ജോലി മതിയാക്കുകയാണെന്ന് ഇവർ അറിയിച്ചു. ഇതോടെയാണു ദേഹോപദ്രവത്തിന്റെ തുടക്കം. നാട്ടിലേക്കു മടങ്ങുകയാണ് എന്ന വിവരം മേയ് മൂന്നിനു വൈകിട്ട് ഇവർ ദീപക്കിനെ അറിയിച്ചതിനു പിന്നാലെ മൃഗീയമായ ഉപദ്രവമുണ്ടായി. സുനിത അബോധാവസ്ഥയിലായപ്പോൾ മറ്റു രണ്ടു പെൺകുട്ടികൾക്കൊപ്പം വീട്ടിൽ പൂട്ടിയിട്ടു ദീപക് പുറത്തേക്കു പോയി.
ഇവർ പൊലീസിനെ അറിയിച്ചപ്പോൾ 2 പൊലീസുകാർ അന്വേഷിച്ചെത്തി പൂട്ടു തുറന്ന് അകത്തു കയറി സുനിതയെ ആശുപത്രിയിലാക്കി. വിവരമറിഞ്ഞു ഭർത്താവ് ഷിന്റോ ബെംഗളൂരുവിലെത്തി ഭാര്യയെ തൃശൂരിലെത്തിക്കുകയായിരുന്നു. ദീപക് കൃഷ്ണ കൊടുംക്രിമിനലും തട്ടിപ്പുകാരനുമെന്നാണു വിവരം. 2017ൽ ദുബായിൽ മലയാളികൾ ഉൾപ്പെടെയുള്ളവരുടെ കോടിക്കണക്കിനു രൂപ തട്ടിയെടുത്ത ശേഷം ദീപക് വ്യാജ പാസ്പോർട്ടിൽ ഇന്ത്യയിലേക്കു കടക്കുകയായിരുന്നെന്നു പൊലീസിനു വിവരം ലഭിച്ചു. കൊച്ചി വൈറ്റില പൊന്നുരുന്നിയിലുള്ള വെറ്ററിനറി ആശുപത്രിയിൽ അക്രമം നടത്തിയതിനും 500 രൂപ നോട്ടുകൾ കീറിയെറിഞ്ഞതിനും ദീപക്കിന് എതിരെ കേസുണ്ട്. ഇതിനു പുറമെ ലഹരി ഇടപാടുമായി ബന്ധപ്പെട്ടു തിരുവനന്തപുരത്തും കേസുണ്ട്.





