കൊച്ചി ∙എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ യുവതി വീണു മരിച്ചു. കൊല്ലം മൺറോതുരുത്ത് നെന്മേനി തെക്ക് തുണ്ടത്തിൽ വീട്ടിൽ ചിപ്പിയാണു (32) മരിച്ചത്. പരേതരായ ദയാനന്ദന്റെയും വിജയമ്മയുടെയും മകളാണ്. വഞ്ചിനാട് എക്സ്പ്രസ് രാവിലെ 5.10ന് പ്ലാറ്റ്ഫോമിൽ നിന്നു നീങ്ങിത്തുടങ്ങിയ സമയത്ത് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ പിടിവിട്ട് ട്രെയിനിനടിയിലേക്കു വീഴുകയായിരുന്നു.
ഉടൻ തന്നെ ട്രെയിൻ നിർത്തി യുവതിയെ പുറത്തെടുത്തെങ്കിലും മരിച്ചു. എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി. അപകടത്തെ തുടർന്നു 45 മിനിറ്റ് വൈകിയാണ് ട്രെയിൻ പുറപ്പെട്ടത്. ഭർത്താവ്: ബൈജു. മക്കൾ: ദേവാനന്ദ്, ദേവനന്ദിത.





