കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജിന് പിന്നാലെ, അതേ മാനേജ്‌മെന്റിന് കീഴിലുള്ള പൊയിനാച്ചി സെഞ്ച്വറി ദന്തൽ കോളേജിനെതിരെയും അതീവ ഗുരുതരമായ ആരോപണങ്ങൾ. ക്രൂരമായ റാഗിങ്ങും അധ്യാപക പീഡനവും സഹിക്കവയ്യാതെ പല വിദ്യാർഥികളും പഠനം പാതിവഴിയിൽ ഉപേക്ഷിച്ചതായാണ് മുൻ വിദ്യാർഥിനിയുടെ വെളിപ്പെടുത്തൽ.
കോളേജിൽ ‘ഫ്രഷേഴ്സ് ഡേ’ എന്ന പേരിൽ ഔദ്യോഗികമായി തന്നെ റാഗിങ് നടക്കാറുണ്ടെന്ന് വിദ്യാർഥിനി ആരോപിക്കുന്നു. ജൂനിയർ വിദ്യാർഥികളുടെ മുഖത്ത് കരിവാരി തേച്ചും വികൃതമായ വസ്ത്രങ്ങൾ ധരിപ്പിച്ചും സ്റ്റേജിൽ പ്രകടനം നടത്താൻ നിർബന്ധിക്കുന്നു. കോളേജിലെ സ്റ്റാഫും മറ്റ് വിദ്യാർഥികളും നോക്കിനിൽക്കെയാണ് ഇത്തരം അവഹേളനങ്ങൾ നടക്കുന്നത്. കോളേജിൽ ഒന്നാം വർഷ വിദ്യാർഥികൾക്ക് ഡ്രസ് കോഡ് പോലും നിർണ്ണയിക്കുന്നത് സീനിയേഴ്സ് ആണെന്ന് പൂർവ്വ വിദ്യാർഥിനി പറയുന്നു. നാട്ടിൽ നിന്നും തിരികെ വരുമ്പോൾ ജീൻസ് ധരിച്ചതിന് റെയിൽവേ സ്റ്റേഷനിൽ വെച്ച് പോലും റാഗിങ്ങിന് ഇരയായി.
വിദ്യാർഥികളോട് അധ്യാപകരും സ്റ്റാഫും പെരുമാറുന്നത് അത്യന്തം മോശമായ രീതിയിലാണെന്ന് വെളിപ്പെടുത്തലുണ്ട്. വിദ്യാർഥികളുടെ കോളറിന് പിടിച്ചു വലിച്ചും ‘കഴുവേറി’ തുടങ്ങിയ അശ്ലീല പദങ്ങൾ ഉപയോഗിച്ചും അധ്യാപകർ അധിക്ഷേപിക്കാറുണ്ട്. അധ്യാപകർ നടന്നു വരുമ്പോൾ എഴുന്നേറ്റ് നിൽക്കാത്ത കുട്ടികളെ മർദ്ദിക്കുന്ന സംഭവങ്ങൾ വരെ അവിടെ ഉണ്ടായിട്ടുണ്ട്. ഇത്തരം മാനസിക പീഡനങ്ങൾ കൂടാതെ, വിദ്യാർഥികളെ പ്രാക്ടിക്കൽ പരീക്ഷകളിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അധ്യാപകർ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാറുമുണ്ട്. വിദ്യാർഥിനി പറയുന്നു.
ഹോസ്റ്റലിലും ക്യാമ്പസിലും നിലനിൽക്കുന്ന കടുത്ത ലിംഗവിവേചനമാണ് മറ്റൊരു പ്രധാന വിഷയമെന്ന് പെൺകുട്ടി പറയുന്നു. ആൺകുട്ടികൾക്ക് ഭക്ഷണത്തിന് പരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും പെൺകുട്ടികൾക്ക് മെസ്സിൽ ഭക്ഷണം കഴിക്കുന്നതിന് നിയന്ത്രണമുണ്ട്. കൂടാതെ, പെൺകുട്ടികളുടെ ഹോസ്റ്റലിൽ മുഴുവൻ സമയവും വൈദ്യുതിയും വെള്ളവും നൽകാറില്ല. രാവിലെയും രാത്രിയും മാത്രമാണ് അവർക്ക് വെള്ളം ലഭ്യമാകുന്നത്. ഈ നൂറ്റാണ്ടിലും കേട്ടുകേൾവിയില്ലാത്ത തരത്തിലുള്ള ഇത്തരം വിവേചനങ്ങൾ മാനേജ്‌മെന്റിന്റെ സ്വാധീനത്തിലാണ് നടപ്പിലാക്കുന്നത്.
പരീക്ഷാ നടത്തിപ്പിലും സർവ്വകലാശാലാ ചട്ടങ്ങൾ കാറ്റിൽ പറത്തുന്ന രീതിയാണ് കോളേജിൽ നിലനിൽക്കുന്നതെന്ന് വിദ്യാർഥിനി സൂചിപ്പിക്കുന്നു. പണം നൽകി എക്സ്റ്റേണൽ പരീക്ഷകരെ സ്വാധീനിച്ചും പരീക്ഷാ ഹാളുകളിലെ ക്യാമറകൾ ഓഫ് ചെയ്തും ആൻസർ ഷീറ്റുകൾ ചോർത്താറുണ്ടെന്ന് വിദ്യാർഥിനി വെളിപ്പെടുത്തി. ആൻസറുകളുടെ കോപ്പി വിദ്യാർഥികൾക്കിടയിൽ വിതരണം ചെയ്ത് പരീക്ഷ ജയിപ്പിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുന്ന ഒരു വലിയ സംഘം തന്നെ അവിടെ പ്രവർത്തിക്കുന്നുണ്ടെന്ന് മുൻ വിദ്യാർഥിനി പറഞ്ഞു.
വൈവ പരീക്ഷയ്ക്കെത്തുന്ന ചില അധ്യാപകർ പെരുമാറ്റം അതീവ നീചമാണെന്നും ആക്ഷേപമുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള ഒരു ഫാർമക്കോളജി അധ്യാപകൻ വൈവ പരീക്ഷയ്ക്കിടെ വിദ്യാർഥിനികളോട് ലൈംഗിക ചുവയുള്ള ചോദ്യങ്ങൾ ചോദിക്കാറുണ്ടെന്ന് വിദ്യാർഥിനി പറയുന്നു. വിഷയവുമായി ബന്ധപ്പെട്ട ഒരു ചോദ്യം പോലും ചോദിക്കാതെ ലൈംഗിക സംഭാഷണങ്ങൾ കേട്ടിരുന്നാൽ മാത്രമേ അയാൾ വിദ്യാർഥികളെ പാസ്സാക്കൂവെന്നും പെൺകുട്ടി പറയുന്നു.
ഇത്രയധികം മാനസികവും ശാരീരികവുമായ പീഡനങ്ങൾ നേരിടുന്ന വിദ്യാർഥികൾ വലിയ രീതിയിലുള്ള മാനസിക ആഘാതം അനുഭവിക്കുന്നുണ്ട്. സെഞ്ച്വറി ദന്തൽ കോളേജിലെ വിദ്യാർഥികൾ കൂട്ടത്തോടെ സൈക്കോളജിസ്റ്റുകളെയും കൗൺസിലർമാരെയും സമീപിക്കുന്ന സാഹചര്യം നിലവിലുണ്ട്.
ഇത്രയധികം പരാതികൾ ഉയർന്നിട്ടും കേരള ആരോഗ്യ സർവ്വകലാശാലയുടെ ഭാഗത്തുനിന്നോ മറ്റ് അധികൃതരുടെ ഭാഗത്തുനിന്നോ നടപടികൾ ഉണ്ടാകാത്തത് പണത്തിന്റെയും രാഷ്ട്രീയത്തിന്റെയും സ്വാധീനം മൂലമാണെന്ന് ആരോപണമുണ്ട്. ഓരോ വർഷവും പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകേണ്ട അധികൃതർ ഇയാൾക്ക് ഒത്താശ ചെയ്യുകയാണെന്നും വിമർശനം ശക്തമാണ്.






