മാനന്തവാടി: മാനന്തവാടി എക്സൈസ് സംഘം വെൺമണി കാമ്പട്ടി ഭാഗത്ത് നടത്തിയ മിന്നൽ പരിശോധനയിൽ വൻ മദ്യശേഖരം പിടികൂടി. നിയമവിരുദ്ധ വിൽപനയ്ക്കായി അതിവിദഗ്ധമായി ഒളിപ്പിച്ചു വെച്ചിരുന്ന 52 ലിറ്ററോളം മാഹി മദ്യമാണ് എക്സൈസ് സംഘം കണ്ടെടുത്തത്.
കാമ്പട്ടി സ്വദേശി തേക്കുംകാട്ടിൽ ടി.ജെ. ജോഷിയുടെ വീടിന് സമീപം ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു മദ്യം. അര ലിറ്ററിന്റെ 103 കുപ്പികളിലായിട്ടാണ് പുതുച്ചേരി മദ്യം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ജോഷി ടി.ജെ. എന്നയാൾക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തു.
വാളാട് സ്വദേശിയായ പ്രദീഷ് എന്ന സ്ഥിരം മദ്യവിൽപ്പനക്കാരന് എത്തിച്ചു നൽകാൻ വേണ്ടിയാണ് ഈ മദ്യം ഇവിടെ സൂക്ഷിച്ചിരുന്നതെന്നാണ് എക്സൈസിന്റെ പ്രാഥമിക നിഗമനം. കേസിലെ മറ്റ് പ്രതികൾക്കായി എക്സൈസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
പ്രിവന്റീവ് ഓഫീസർ രഞ്ജിത് സി.കെയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർ വീണ എം.കെ., സിവിൽ എക്സൈസ് ഓഫീസർമാരായ പ്രണവ്, രാജേഷ് കെ., തോമസ്, പിന്റോ ജോൺ, ഡ്രൈവർ അമീർ എന്നിവർ പങ്കെടുത്തു. മദ്യക്കടത്തും അനധികൃത വിൽപനയും തടയാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന കർശനമാക്കിയതായി അധികൃതർ അറിയിച്ചു.







