മുംബൈ ∙ മുംബൈ– അഹമ്മദാബാദ് വന്ദേഭാരത് എക്സ്പ്രസിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തി. പരിപ്പിലും ചോറിലുമാണു പാറ്റയെ കണ്ടെത്തിയത്. ആർകെ ഗ്രൂപ്പിനു കീഴിലുള്ള വൃന്ദാവൻ ഫുഡ് പ്രോഡക്ട്സ് വിതരണം ചെയ്ത ഭക്ഷണമാണിത്. സംഭവം ശ്രദ്ധയിൽപെട്ട റെയിൽവേ, കരാറുകാരന് 10 ലക്ഷം രൂപ പിഴ ചുമത്തി. നേരത്തേയും വന്ദേഭാരത് ട്രെയിനുകളിലെ ഭക്ഷണത്തെക്കുറിച്ച് പരാതികൾ ഉയർന്നിരുന്നു. മോശം ഭക്ഷണം യാത്രക്കാർക്ക് നൽകിയ സംഭവങ്ങളിൽ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷനെതിരെ (ഐആർസിടിസി) കർശന നടപടിയാണ് ഇന്ത്യൻ റെയിൽവേ സ്വീകരിക്കുന്നത്.
കഴിഞ്ഞ ദിവസം പാട്നയിൽ നിന്ന് ടാറ്റാനഗറിലേക്ക് വന്ദേഭാരത് എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ ലഭിച്ച അമുൽ ദഹി കപ്പിൽ പുഴുക്കളെ കണ്ടത് വൻ വിവാദമായിരുന്നു. ചെറിയ പുഴുക്കൾ നിറഞ്ഞ ഭക്ഷണത്തിന്റെ വിഡിയോ ഒരു യാത്രക്കാരൻ സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെയാണ് ഇക്കാര്യം പുറത്തു വന്നത്. എന്നാൽ ഇത് ‘കുങ്കുമപ്പൂവ്’ ആണെന്ന് പറഞ്ഞായിരുന്നു ജീവനക്കാർ യാത്രക്കാരനോട് തർക്കിച്ചത്. തുടർന്ന് 60 ലക്ഷം രൂപ റെയിൽവേ പിഴയിടുകയും ചെയ്തു. ഐആർസിടിസിക്കും സ്വകാര്യ ഭക്ഷണ വിതരണ കമ്പനിക്കും എതിരെയാണ് നടപടി സ്വീകരിച്ചത്.






