അഞ്ചൽ: മേൽശാന്തിയായി ജോലിചെയ്തിരുന്ന ക്ഷേത്രത്തിൽ പിന്നീട് കവർച്ച നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കൊട്ടാരക്കര വെട്ടിക്കവല സ്വദേശി സജിത്ത് നമ്പൂതിരിയാണ് അറസ്റ്റിലായത്. അഞ്ചൽ വടമൺ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ വഞ്ചികൾ കുത്തിത്തുറന്ന് മോഷണം നടത്തുകയായിരുന്നു.
ഇയാൾ 2015-ൽ ഈ ക്ഷേത്രത്തിൽ മേൽശാന്തിയായി ജോലി ചെയ്തിരുന്നു. ക്ഷേത്രത്തെക്കുറിച്ച് നല്ലതുപോലെ അറിയാവുന്ന സജിത് നമ്പൂതിരി മൂന്നുമാസങ്ങൾക്കു മുൻപാണ് രാത്രിയിലെത്തി രണ്ട് വഞ്ചികൾ കുത്തിത്തുറന്നത്. മോഷണത്തിന്റെ സി.സി.ടി.വി. ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. കഴിഞ്ഞദിവസം പ്രതിയെ ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
സമാന കേസിൽ കൊട്ടാരക്കര പോലീസ് സജിത്തിനെ അറസ്റ്റ് ചെയ്തതിരുന്നു. കൊട്ടാരക്കര പോലീസിന്റെ ചോദ്യം ചെയ്യലിലാണ് വടമൺ ക്ഷേത്രത്തിലെ മോഷണത്തിൽ ഇയാൾ കുറ്റസമ്മതം നടത്തിയത്.






