കൊല്ലങ്കോട് ∙ വീടിന്റെ വാതിൽ കുത്തിതുറന്ന് 40 പവൻ സ്വർണ്ണവും 30 ഗ്രാം വെള്ളിയും കവർന്നു. ഊട്ടറ, വാട്ടയാർ, എം.എൻ. നരേഷ് – പ്രീത ദമ്പതികളുടെ വീട്ടിലാണ് തിങ്കൾ അർധരാത്രി മോഷ്ടാവ് പൂട്ടിയ വാതിൽ പൊളിച്ച് അകത്ത് കടന്നത്. ഈ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളാണ് കവർന്നത്. എം.എൻ.നരേഷ്, ദമ്പതികൾ ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തിന് പോയ സമയത്തായിരുന്നു കവർച്ച. തിങ്കളാഴ്ച്ച രാവിലെ ക്ഷേത്ര ദർശനത്തിന് പോയി ചൊവ്വാ വൈകുന്നേരമാണ് വീട്ടിലേക്ക് തിരിച്ചുവന്നത്.
വീടിന്റെ മുൻവാതിലും മുറികൾക്ക് അകത്തുള്ള അലമാരകളുടെ പൂട്ടും പൊളിച്ചതായി കണ്ടെത്തി. കൊല്ലങ്കോട് പൊലീസ് ഇൻസ്പെക്ടർ അബ്ബാസ് അലി സ്ഥലത്തെ ത്തി അന്വേഷണം നടത്തി. വിരലടയാള വിദഗ്ധർ സയൻറിഫിക്ക് ടീം ഡോഗ്സ്കോഡ് എന്നിവയും പരിശോധന നടത്തി. തനിച്ചു ബാഗുമായി വന്ന മുഖംമറച്ച മോഷ്ടാവാണ് കവർച്ച നടത്തിയതെന്ന് സിസിടിവി പരിശോധിച്ചപ്പോൾ കണ്ടെത്തി.
ഇതേത്തുടർന്ന് മോഷ്ടാവ് വന്ന വഴി കണ്ടെത്താൻ മറ്റു സിസിടിവി ക്യാമറകളും പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. പാലക്കാട് ഡിവൈഎസ്പി ഷാജു സ്ഥലം സന്ദർശിച്ചു.





