തൃശൂർ∙ സ്വാതന്ത്ര്യസമര സേനാനിയുടേതെന്ന പോലെയാണ് കുന്നംകുളത്തെ ഒരു വിവാഹം മാധ്യമങ്ങൾ കാണിക്കുന്നതെന്നു സിപിഎം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൽ ഖാദർ. ഖത്തറിനെതിരായ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് സിപിഎം നടത്തിയ സാമ്രാജ്യത്വ വിരുദ്ധ ദിനത്തിന്റെ ഭാഗമായി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യവേയാണ് യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിന്റെ വിവാഹച്ചടങ്ങിനെ അബ്ദുൽ ഖാദർ വിമർശിച്ചത്.
പൊലീസിനു നേരെ കയ്യേറ്റം നടത്തിയ ആളെ അധികസേനയെ വിളിച്ചുവരുത്തിയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്. അങ്ങനെയൊരാളെ തടവി അയാൾക്ക് ബിരിയാണി വാങ്ങിക്കൊടുക്കുമെന്ന് കരുതുന്നത് ശരിയാണോ എന്നു ചോദിച്ച അബ്ദുൽ ഖാദർ പൊലീസുകാർ ആരെയും തല്ലാൻ പാടില്ല എന്നാണ് പാർട്ടി നിലപാട് എന്നും പറഞ്ഞു.
മണ്ടേലയുടെ മോചനത്തിനായി കേരളത്തിൽ വിദ്യാർഥികളടക്കം തെരുവിലിറങ്ങിയപ്പോൾ ഇവിടെ ശബ്ദമുയർത്തിയിട്ടാണോ മണ്ടേലയെ മോചിപ്പിക്കുന്നതെന്നാണ് ഇവിടുള്ളവർ പരിഹസിച്ചിരുന്നത്. എന്നിട്ട് അത് സംഭവിച്ചില്ലേ? 1970ൽ അമേരിക്ക ആക്രമിക്കുമെന്നു ഭീഷണിപ്പെടുത്തിയപ്പോൾ ഇന്ദിരാഗാന്ധി റഷ്യയിലേക്കാണ് അഭയം തേടിപ്പോയതെന്ന് കോൺഗ്രസുകാർ ഓർക്കണം. വംശീയ വിദ്വേഷ നിലപാട് തുടരുന്ന ഭരണകൂടമായതുകൊണ്ടാണ് ഇസ്രയേൽ ആക്രമണങ്ങളിൽ ഇന്ത്യ പ്രതിഷേധിക്കാത്തത്. നെതന്യാഹുവിനോട് ഐക്യപ്പെടുന്നതാണ് ഇവിടെ ഭരണത്തിനു നേതൃത്വം നൽകുന്നവരുടെ നിലപാടെന്നും അബ്ദുൽ ഖാദർ പറഞ്ഞു.






