പാർട്ടി എൻ.എം.വിജയന്‍റെ കുടുംബത്തെ സഹായിച്ചിട്ടുണ്ടെന്നും അവരുടെ ആവശ്യം മുഴുവൻ നിറവേറ്റി കൊടുക്കാൻ ആകുമോയെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. പാര്‍ട്ടി അവരെ സഹായിക്കുന്നുണ്ട്. അത് ഒരു കരാറിന്‍റെയോ കേസിന്‍റെയോ അടിസ്ഥാനത്തിൽ അല്ല. അങ്ങനെ ഒരു കരാറില്ല. വിശാലമനസ്കതയുടെ അടിസ്ഥാനത്തിലാണ് അവരെ സഹായിക്കുന്നത്. അവർ ആവശ്യപ്പെടുന്ന മുഴുവൻ കാര്യങ്ങളും ചെയ്യാൻ കോൺഗ്രസ് പാർട്ടിക്ക് ആഗ്രഹമുണ്ടെങ്കിലും ഇപ്പോൾ അതിനുള്ള പണമില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
പത്മജ കിടന്നിട്ട് വരാമെന്ന് പറഞ്ഞ് മുറിയിൽ പോയതാണെന്നും ആദ്യം കൈ മുറിക്കുകയായിരുന്നുവെന്നും മകന്‍ പറഞ്ഞു. ‘‘പിന്നീട് വീണ്ടും മുറിക്കാന്‍ ശ്രമിച്ചു. മര്യാദക്ക് ജീവിച്ചു കൊണ്ടിരുന്ന കുടുംബം ഇങ്ങനെയായി. ഞങ്ങള്‍ എങ്ങനെ ജീവിക്കും. കോണ്‍ഗ്രസ് വെറുതെ വിടില്ലെന്ന് അമ്മ പറഞ്ഞിരുന്നു.’’ – മകൻ പറഞ്ഞു.
അതിനിടെ, ടി.സിദ്ദിഖ് എംഎൽഎയുടെ ഓഫിസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. നിലവിൽ പ്രവർത്തകർ ഓഫിസിനു മുന്നിൽ കുത്തിയിരിക്കുകയാണ്. എൻ.എം. വിജയന്‍റെ മരുമകൾ പത്മജ ഇന്ന് ഉച്ചയോടെ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. പത്മജയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതര പരുക്കുകൾ ഇല്ലെന്നാണ് പൊലീസ് പറയുന്നത്. എൻ.എം.വിജയന്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് പത്മജ ഇന്നലെ പറഞ്ഞിരുന്നു. കോൺഗ്രസ് നേതൃത്വത്തിനെതിരെ വാര്‍ത്താ സമ്മേളനത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് പത്മജ ഉന്നയിച്ചത്.
രണ്ടരക്കോടി രൂപയുടെ ബാധ്യതയാണുള്ളതെന്നും ഇത് വീട്ടാമെന്ന് പറഞ്ഞ് കോൺഗ്രസ് നേതൃത്വം വീണ്ടും വഞ്ചിക്കുകയായിരുന്നുവെന്നും പത്മജ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകും. പണം നൽകാമെന്ന കരാർ ടി.സിദ്ദിഖ് എംഎൽഎ ആണ് ഒപ്പിട്ടത്. കരാർ വാങ്ങാൻ വക്കീലിന്‍റെ അടുത്തു പോയപ്പോൾ സിദ്ദിഖ് ദേഷ്യപ്പെട്ടു. ഭർത്താവ് ആശുപത്രിയിലായിരുന്നപ്പോൾ പോലും ബിൽ അടയ്ക്കാൻ പണം ഉണ്ടായിരുന്നില്ല. സത്യസന്ധമായി പ്രവർത്തിക്കുന്നവരെ കോൺഗ്രസ് കൊന്നൊടുക്കുന്നു. കള്ളന്മാർ വെള്ളയും വെള്ളയും ഇട്ടു നടക്കുന്നു. പാർട്ടിയെ വിശ്വസിക്കുന്നവർ മരിക്കുന്നു. കോൺഗ്രസിന്റെ ഔദാര്യം ഇനി ആവശ്യമില്ല എന്നായിരുന്നു പത്മജ പറഞ്ഞത്. ഇതിനു പിന്നാലെയാണ് ആത്മഹത്യ ശ്രമം.






