കൊല്ലം: വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കായ 117 ദശലക്ഷം യൂണിറ്റിന് മുകളിലേക്ക് എത്തിയതോടെ സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് തുടങ്ങി. രാത്രികാലങ്ങളിൽ 15 മിനിറ്റ് ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്താൻ വൈദ്യുതി ബോർഡ് വാക്കാൽ നിർദേശം നൽകി.
ഒരാഴ്ച മുൻപു തന്നെ മലബാർ മേഖലയിലെ ചില ഭാഗങ്ങളിൽ ലോഡ് ഷെഡ്ഡിങ് ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെ തിരുവിതാംകൂർ, കൊച്ചി മേഖലകളിലും 10-15 മിനിറ്റ് ലോഡ് ഷെഡ്ഡിങ് തുടങ്ങി. എന്നാൽ, ലോഡ് ഷെഡ്ഡിങ് ആരംഭിച്ചിട്ടില്ലെന്നും വൈദ്യുതി പ്രതിസന്ധി നേരിടാൻ ചില നിർദേശങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തുകയാണെന്നാണ് കെഎസ്ഇബി അധികൃതർ പറയുന്നത്.
വരും ദിവസങ്ങളിലും ചൂട് തുടർന്നാൽ 30 മിനിറ്റ് വരെയുള്ള നിയന്ത്രണങ്ങൾ രാത്രിയിൽ വേണ്ടിവന്നേക്കാമെന്നാണ് സൂചന. അതേസമയം, കനത്ത ചൂടിനെ തുടർന്ന് ഇന്ന് 12 ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന പാലക്കാട് ജില്ലയില്‍ ഇന്നും നാളെയും (ശനിയാഴ്ച, ഞായറാഴ്ച) താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാം.
ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട സാഹചര്യം വിലയിരുത്താൻ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും. രാവിലെ 11 മണിക്ക് ഓൺലൈൻ ആയാണ് യോഗം.





