പുൽപള്ളി : വൈദ്യുതി വകുപ്പിൻ്റെ കടുംപിടുത്തംമൂലം കൃഷിക്കു വെള്ളമെടുക്കാനാവാതെ കർഷകർ. കബനിയിൽനിന്നു നേരിട്ടു പമ്പുചെയ്യാൻ വൈദ്യുതി കണക്ഷൻ നൽകില്ലെന്ന ഉദ്യോഗസ്ഥ നിലപാടാണ് കബനീതീരത്തെ കർഷകരെ വല യ്ക്കുന്നത്. തീരദേശത്തെ പാവപ്പെട്ട കർഷകർക്ക് ജലസേചനം നിർവഹിക്കാൻ 5 വർഷം മുൻപ് ജില്ലാപഞ്ചായത്ത് തീരദേശ വൈദ്യുതീകരണം നടത്തുകയും മരക്കടവ് മുതൽ കൊളവള്ളി വരെ അതിർത്തിയിൽ വൈദ്യുതിലഭ്യത ഉറപ്പാക്കുകയും ചെയ്തു. പുഴയിൽ ഉയർന്നുകിടക്കുന്ന
ബാരലുകൾ സ്ഥാപിച്ച് പലരും കണക്ഷനെടുത്ത് പമ്പിങ് നടത്തുന്നുണ്ട്. എന്നാൽ ഇനി ഇത്തരം കണക്ഷൻ നൽകില്ലെന്ന അധികൃതർ പറയുന്നു. പുഴയോരത്ത് കുളം നിർമിച്ചാൽ മാത്രമേ വൈദ്യുതി നൽകൂവെന്ന് അധികൃതർ പറയുന്നു. എന്നാൽ പുഴയോരത്ത് സ്വന്തം സ്ഥലമുള്ളവർ കുളം നിർമിച്ചെങ്കിലും വെള്ളമില്ല. മഴക്കാലത്ത് വെള്ളമുണ്ടാകുന്ന കുളങ്ങളിൽ വേനലിൽ വെള്ളമുണ്ടാവില്ല. പുഴയിലെ
ജലനിരപ്പ് താഴുന്നതനുസരിച്ച് കുളവും വരളും. ഈ സ്‌ഥിതിയിൽ കുളം നിർമാണം അപ്രായോഗികമാണെന്നു കർഷകർ പറയുന്നു. പുഴക്കരയിൽ സ്വന്ത മായി ഭൂമിയില്ലാത്തവർക്ക് വൈദ്യുതി ലഭിക്കാനുള്ള സാധ്യതയുമില്ലാതായി. പുഴയുടെ മറുകരയിൽ ഇത്തരം തടസ്സങ്ങളൊന്നുമില്ലാതെയാണ് ബാരൽ കണക് ഷൻ നൽകിയത്. അവിടെ രാപകൽ പമ്പിങ് നടക്കുന്നുമുണ്ട്. വെള്ളത്തിലേക്ക് കണക്ഷൻ നൽകുന്നത് അപകടകരമാണെ ന്നും ഏതെങ്കിലും വിധത്തിൽ വൈദ്യുതി ചോർച്ചയുണ്ടായാൽ അപകടമാകുമെന്നുമാണ് കെഎ സ്ഇബി നിലപാട്.
മരക്കടവ്, കൃഗന്നൂർ, കൊളവള്ളി എന്നിവിടങ്ങളിൽ ഏക്കർ കണക്കിനു പാടം വിണ്ടുകീറി.
കാശുമുടക്കി സ്വന്തമായി ജലസേചനം നടത്താമെന്ന ആഗ്രഹവും സാധിക്കുന്നില്ലെന്നു കർഷകർ പറയുന്നു. ഇവിടെ നിന്ന് 500 മീറ്റർ പിന്നിട്ടാൽ കബനിപുഴ പൂർണമായി കർണാടകയിലേക്കു പ്രവേശിക്കും.
അണകെട്ടിൽ തുള്ളിപോലും പാഴാക്കാതെ അവിടെ ബീച്ചനഹള്ളിയിൽ ജലസേചനത്തിനുപയോഗിക്കുന്നു. കേരളാതിർത്തിയിലെ പദ്ധതികളിൽ പലതും ഉപയോഗ ശൂന്യമായി.
2 വർഷം മുൻപ് കൃഷിമന്ത്രി പ്രഖ്യാപിച്ച ജലസേചനപദ്ധതി ഇനിയും പ്രാവർത്തികമായില്ല. വയലിനരികിലൂടെ കബനിയൊഴുകുമ്പോഴും 500 ലധികം ഏക്കർ പാടമാണ് വരണ്ടുണങ്ങി കൃഷി നടത്താൻ കഴിയാത്ത അവസ്‌ഥയിലുള്ളത്.






