ഡ്രൈവറുടെ സ്ഥലം മാറ്റം റദ്ദാക്കി, മന്ത്രി ഗണേഷിന് തിരിച്ചടി

Spread the love

കൊച്ചി ∙ ബസിന്റെ മുൻവശത്ത് വെള്ളം നിറച്ച പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിനു ഡ്രൈവറെ സ്ഥലം മാറ്റിയ സംഭവത്തിൽ ഗതാഗത മന്ത്രിക്കും കെഎസ്ആർടിസിക്കും വൻ തിരിച്ചടി. മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ ഇടപെടലിനെ തുടർന്ന് പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ ജയ്മോൻ ജോസഫിനെ പുതുക്കാട് ഡിപ്പോയിലേക്ക് സ്ഥലം മാറ്റിയത് ഹൈക്കോടതി റദ്ദാക്കി. മതിയായ കാരണം ഇല്ലാതെയാണ് സ്ഥലം മാറ്റം എന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് എൻ.നഗരേഷിന്റെ നടപടി. ശിക്ഷാ നടപടിയായിട്ടാണ് സ്ഥലംമാറ്റമെന്നാണ് വ്യക്തമാകുന്നതെന്നും അത് നിയമപരമായി നിലനിൽക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി. ജയ്മോനെ പൊൻകുന്നം ഡിപ്പോയിൽ തന്നെ തുടർന്നും ജോലി ചെയ്യാൻ അനുവദിക്കണമെന്നും നിർദേശിച്ചു.

 

അമിതാധികാര പ്രയോഗമാണ് കെഎസ്ആര്‍ടിസിയുടെ നടപടിയെന്ന് കോടതി ചൂണ്ടിക്കാട്ടി. അച്ചടക്ക വിഷയം വന്നാല്‍ എപ്പോഴും സ്ഥലംമാറ്റം ആണോ പരിഹാരമെന്ന് വാദത്തിനിടെ ഹൈക്കോടതി ചോദിച്ചിരുന്നു. ഡ്രൈവറുടെ സ്ഥലം മാറ്റത്തിൽ മന്ത്രിയുടെ ഇടപെടൽ ഉണ്ടെന്ന് കെഎസ്ആർടിസി സമ്മതിക്കുകയും ചെയ്തിരുന്നു. പൊൻകുന്നത്തു നിന്ന് തിരുവനന്തപുരം വരെ തുടർച്ചയായി ഡ്രൈവ് ചെയ്യേണ്ട സാഹചര്യത്തിലാണ് ശുദ്ധജലം വാഹനത്തിന്റെ മുൻപിൽ സൂക്ഷിച്ചതെന്നായിരുന്നു ജയ്മോന്റെ വാദം. വാഹനം തടഞ്ഞു നിർത്തി മന്ത്രി ഇടപെട്ടതിനാലാണ് സ്ഥലം മാറ്റമുണ്ടായതെന്നും ഹർജിക്കാരൻ പറഞ്ഞു. എന്നാൽ ബസുകൾ വൃത്തിയായി സൂക്ഷിക്കണമെന്ന സർക്കുലർ നേരത്തെ തന്നെ പുറപ്പെടുവിച്ചിട്ടുണ്ടെന്നും സ്ഥലം മാറ്റത്തിൽ മന്ത്രിക്കു പങ്കില്ലെന്നുമാണ് കെഎസ്ആർടിസിയുടെ അഭിഭാഷകൻ വാദിച്ചത്. കൈ കാണിച്ചിട്ട് വാഹനം നിർത്താതെ പോയി എന്ന പരാതിയിലും ജീവനക്കാരെ സ്ഥലം മാറ്റാറുണ്ടെന്നും കെഎസ്ആർടിസി വിശദീകരിച്ചിരുന്നു.

 

ഒരു വ്യക്തിയുടെ സേവനം മറ്റൊരിടത്താണ് ആവശ്യമായി വരുന്നതെങ്കിൽ സ്ഥലം മാറ്റമാവാം, അച്ചടക്ക നടപടി നേരിടുന്ന ആൾ അതേ സ്ഥലത്തു തന്നെ തുടര‍ുന്നത് ബുദ്ധിമുട്ടാണെങ്കിലും സ്ഥലംമാറ്റമാകാം, സ്ഥാപനത്തിനോ പൊതുസമൂഹത്തിന് മൊത്തത്തിലോ ഗുണമുള്ള കാര്യമാണെങ്കിലും സ്ഥലം മാറ്റം നീതീകരിക്കപ്പെടാം. എന്നാൽ ഇവിടെ ഈ കാരണങ്ങളൊന്നും ബാധകമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭരണപരമായ സൗകര്യാര്‍ഥമാണ് സ്ഥലംമാറ്റമെന്ന് പറഞ്ഞ കെഎസ്ആർടിസി സ്ഥലംമാറ്റ മാർഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതെന്നും പറഞ്ഞിരുന്നു. എന്നാൽ സ്ഥലം മാറ്റ ഉത്തരവിൽ എന്തെങ്കിലും അച്ചടക്ക നടപടികളെക്കുറിച്ച് പറയുന്നില്ല. പൊൻകുന്നത്തു നിന്ന് പുതുക്കാട്ടേക്ക് ഡ്രൈവറെ സ്ഥലം മാറ്റിയത് ഏതു സാഹചര്യത്തിലാണെന്നു വ്യക്തമാക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

 

മുണ്ടക്കയത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസിന്റെ മുൻഭാഗത്ത് 2 പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം വച്ചിരുന്നതിന്റെ പേരിലാണ് മരങ്ങാട്ടുപിള്ളി സ്വദേശി ജയ്മോനെ പാലാ പൊൻകുന്നം ഡിപ്പോയിൽ നിന്ന് തൃശൂർ പുതുക്കാട് ഡിപ്പോയിലേക്ക് സ്ഥലം മാറ്റിയത്. ഇതിനെതിരെയാണ് ജയ്മോൻ ഹൈക്കോടതിയെ സമീപിച്ചത്.

  • Related Posts

    മന്ത്രി റിയാസിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെന്ന് പരിചയപ്പെടുത്തി; പണം തട്ടാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

    Spread the love

    Spread the loveകണ്ണൂര്‍: ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് കണ്ണൂര്‍ നഗരത്തിലെ ബാര്‍ ഹോട്ടല്‍ മാനേജരില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കോട്ടയം സ്വദേശിയും ഇപ്പോള്‍ ധര്‍മ്മശാല കൂളിച്ചാലില്‍…

    85 വയസുകാരിയെ പീഡിപ്പിച്ച്‌ അവശനിലയില്‍ വഴിയില്‍ ഉപേക്ഷിച്ച 20കാരൻ അറസ്റ്റില്‍

    Spread the love

    Spread the loveവയോധികയെ പീഡിപ്പിച്ച്‌ അവശനിലയിലാക്കി വഴിയില്‍ ഉപേക്ഷിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വെള്ളുമണ്ണടി പ്ലാവോട് സ്വദേശി അഖിൻ (20) ആണ് വെഞ്ഞാറമൂട് പൊലീസിന്‍റെ പിടിയിലായത്. 85 വയസുകാരിയായെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ക്രൂരമായി മർദിച്ച്‌ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന്…

    Leave a Reply

    Your email address will not be published. Required fields are marked *