കോട്ടയം തെള്ളകത്ത് വീട്ടമ്മയെ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തെള്ളകം പൂഴിക്കുന്നേൽ വീട്ടിൽ ജോസ് ചാക്കോയുടെ ഭാര്യ ലീന ജോസ് (55) നെയാണ് കഴുത്തിനു ആഴത്തിൽ മുറിവേറ്റ് രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച ലീന മാനസിക വെല്ലുവിളി നേരിട്ടിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. വീടിന്റെ പുറകുവശത്തെ അടുക്കളയുടെ സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
ലീനയുടെ മകൻ ജെറിൻ തോമസ് ഇന്ന് പുലർച്ചെ ഒരു മണിക്ക് ശേഷമാണ് വീട്ടിലെത്തിയത്. അമ്മയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഏറ്റുമാനൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ലീനയുടെ കഴുത്തിന് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. മൃതദേഹത്തിന് സമീപത്ത് നിന്നും ഒരു വാക്കത്തിയും ഒരു കറിക്കത്തിയും കണ്ടെത്തിയിട്ടുണ്ട്. സംഭവ സമയത്ത് ഭർത്താവ് ജോസ് ചാക്കോയും ഇളയ മകൻ തോമസ് ജോസും വീട്ടിൽ ഉണ്ടായിരുന്നു. മരണപ്പെട്ട ലീനയ്ക്കു പുറമെ ഇളയ മകനും ചെറിയ തോതിൽ മാനസിക വെല്ലുവിളി നേരിട്ടിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്.
അതേസമയം, സംഭവത്തിൽ ദുരൂഹത സംശയിക്കുന്നതായും വിശദമായ അന്വേഷണത്തിനുശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂവെന്നും ഏറ്റുമാനൂർ പൊലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റും.






