ഭോപാൽ ∙ മധ്യപ്രദേശിൽ മാനസിക വെല്ലുവിളി നേരിടുന്നയാൾ അഞ്ച് വയസ്സുകാരനെ അമ്മയുടെ മുന്നിൽ വച്ച് തലയറുത്തു കൊലപ്പെടുത്തി. 25 വയസ്സുകാരനായ മഹേഷ് എന്ന യുവാവാണ് അഞ്ചു വയസ്സുകാരനായ വികാസിനെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവം അറിഞ്ഞെത്തിയ പ്രദേശവാസികളുടെ മർദനത്തിൽ മഹേഷ് കൊല്ലപ്പെട്ടു.
ബൈക്കിൽ എത്തിയ മഹേഷ് യാതൊരു മുൻപരിചയവുമില്ലാത്ത വീട്ടിനുള്ളിലേക്ക് കയറുകയായിരുന്നു. വീട്ടിലുള്ളവരാരും മഹേഷിനെ ഒരിക്കൽ പോലും കണ്ടിട്ടില്ല. വീട്ടിൽ കിടന്നിരുന്ന മൂർച്ഛയുള്ള വസ്തു കൊണ്ട് മഹേഷ് കുട്ടിയെ ആക്രമിച്ചു. കുട്ടിയുടെ കഴുത്ത് ഉടലിൽ നിന്ന് മുറിച്ചുമാറ്റിയാണ് അരുംകൊല നടത്തിയത്. തുടർന്ന് മഹേഷ് വികാസിന്റെ തോളിൽ ഉൾപ്പെടെ അടിച്ച് ശരീരം വികൃതമാക്കി.
വികാസിനെ രക്ഷിക്കാൻ ശ്രമിച്ച മാതാവിനും ആക്രമണത്തിനിടയിൽ പരുക്കേറ്റു. മാതാവിന്റെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തുകയായിരുന്നു. പൊലീസ് എത്തും മുന്നേ ഗ്രാമവാസികൾ വികാസിനെ മർദിച്ചു. ജനക്കൂട്ടത്തിന്റെ മർദനത്തെ തുടർന്ന് ആശുപത്രിയിലേക്കുള്ള വഴിയിൽ പ്രതി മരിച്ചുവെന്ന് പൊലീസ് പറഞ്ഞു.
കുറ്റകൃത്യം അങ്ങേയറ്റം ഹൃദയഭേദകം ആണെന്ന് ധാർ പൊലീസ് സൂപ്രണ്ട് മായങ്ക് അവസ്തി പറഞ്ഞു. മഹേഷ് മാനസികമായി അസ്ഥിരനായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്നും മനസ്സിലാക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനു ശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാമെന്നും മായങ്ക് അവസ്തി പറഞ്ഞു.
അലിരാജ്പുർ ജില്ലയിലെ ജോബത് ബാഗ്ഡി സ്വദേശിയാണ് മഹേഷ് എന്ന് അന്വേഷണത്തിൽ വ്യക്തമായി. കഴിഞ്ഞ മൂന്നുനാലു ദിവസങ്ങളായി അദ്ദേഹം മാനസികമായി അസ്വസ്ഥനാണെന്നും വീട്ടിൽ നിന്ന് കാണാതായതായും കുടുംബം പൊലീസിനോട് പറഞ്ഞു. ദാരുണമായ കൊലപാതകത്തിന് ഒരു മണിക്കൂർ മുൻപ്, അടുത്തുള്ള കടയിൽ നിന്നും സാധനങ്ങൾ മോഷ്ടിക്കാൻ മഹേഷ് ശ്രമിച്ചിരുന്നു.








