കൽപറ്റ ∙ ചീരാലിൽ ജനവാസ മേഖലയിൽ കരടി ഇറങ്ങി. ഈസ്റ്റ് ചീരാൽ കളന്നൂർകുന്നിൽ പട്ടംചിറ വിശ്വനാഥന്റെ വീട്ടുവളപ്പിലാണ് തിങ്കളാഴ്ച അർധരാത്രിയോടെ കരടി എത്തിയത്. വീട്ടുവളപ്പിലെ പ്ലാവിൽ നിന്ന് ചക്ക പറിച്ചു നിലത്തിട്ട ശേഷം കുത്തിയിരുന്ന് പൊളിച്ച് തിന്നുന്ന കരടിയുടെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ചക്ക പൊളിച്ച് ഓരോ ചുളകളായി കടിച്ച് അകത്താക്കുന്ന ദൃശ്യങ്ങൾ വിഡിയോയിൽ വ്യക്തമാണ്.
വീട്ടുകാർ ബഹളം വച്ചതോടെ കരടി സ്ഥലത്തുനിന്നും പിൻവാങ്ങിയെങ്കിലും വീണ്ടുമെത്തി. തുടർന്നു വീട്ടുകാർ ബഹളം വച്ച് കരടിയെ വീണ്ടും ഓടിക്കേണ്ട സ്ഥിതിയുണ്ടായി. വനവുമായി കുറച്ചകലം മാത്രമുളള സ്ഥലമാണിത്. ചക്ക തേടി കരടിയെത്തുന്നത് ഒഴിവാക്കാൻ വീട്ടുകാർ പ്ലാവിലെ ശേഷിക്കുന്ന ചക്കയെല്ലാം പറിച്ചുമാറ്റി.
ചീരാലിനടുത്ത് നമ്പ്യാർകുന്നിൽ അടുത്തിടെ പുലിയുടെ സാന്നിധ്യം പതിവായുണ്ടായിരുന്നു. കൂടു വച്ചെങ്കിലും പുലിയെ പിടികൂടാനായില്ല. പുലിക്ക് പിന്നാലെയാണ് കരടിയുടെ സാന്നിധ്യവും ഇവിടെ ഉണ്ടാകുന്നത്. തുടർച്ചയായി വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ടാകുന്ന ഇവിടെ നാട്ടുകാർ വലിയ ആശങ്കയിലാണ്. കരടിയെ പിടികൂടാൻ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് നാട്ടുകാർ ഉയർത്തുന്നത്.








