ന്യൂഡൽഹി∙ കേരളത്തിലെ പൊലീസ് ക്രൂരതകളുടെ കഥകൾ ഒന്നൊന്നായി പുറത്തുവരുന്നതിനിടെ സ്റ്റേഷനുകളിലെ സിസിടിവി ക്യാമറകളുമായി ബന്ധപ്പെട്ട് സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി. പൊലീസ് സ്റ്റേഷനുകളിൽ സ്ഥാപിച്ച സിസിടിവി ക്യാമറകൾ ഉദ്യോഗസ്ഥർക്ക് ഓഫ് ചെയ്യാൻ സാധിക്കുന്ന സാഹചര്യമാണു നിലവിലുള്ളതെന്നും ഏതെങ്കിലും ക്യാമറ ഓഫായാൽ അപ്പോൾ തന്നെ കൺട്രോൾ റൂമിൽ വിവരമറിയുന്ന സംവിധാനം വേണമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്ന കൺട്രോൾ റൂമിനു പകരം എഐ പോലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള സ്വതന്ത്ര കൺട്രോൾ റൂമുകളാണ് അഭികാമ്യമെന്നും കോടതി നിരീക്ഷിച്ചു. രാജസ്ഥാനിലെ കസ്റ്റഡി മരണങ്ങളും സ്റ്റേഷനുകളിലെ ക്യാമറകൾ പ്രവർത്തിക്കാത്തതുമായി ബന്ധപ്പെട്ടു സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി. കേസ് ഈ മാസം 26നു വിധിപറയാനായി മാറ്റി.
സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ കൃത്യമായി നിരീക്ഷിക്കാൻ കൺട്രോൾ റൂമുകൾ ആവശ്യമാണെന്നു കോടതി പറഞ്ഞു. കൺട്രോൾ റൂമുകളിൽ മനുഷ്യ ഇടപെടൽ ഉണ്ടാകരുത്. ഏതെങ്കിലും സ്റ്റേഷനിലെ ഏതെങ്കിലും ക്യാമറ ഓഫാകുകയാണെങ്കിൽ അത് ഉടനടി ശ്രദ്ധിക്കണം. ഇതുമാത്രമാണ് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മാർഗം. എഐ സാങ്കേതിക വിദ്യയോടെയുള്ള കൺട്രോൾ റൂമുകൾക്കായി ഐഐടികളുടെ സഹായം തേടുന്നത് പരിഗണിക്കാം –ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേഹ്ത എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
മനുഷ്യാവകാശ ലംഘനങ്ങൾ തടയുന്നതിനായി രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ 2018ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ചില സംസ്ഥാനങ്ങൾ ഇത് അനുസരിച്ചപ്പോൾ മറ്റു ചിലത് അനുസരിച്ചില്ലെന്ന് മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ദവെ ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാറിനു കീഴിലെ ഉന്നത അന്വേഷണ ഏജൻസികളായ ഇഡി, എൻഐഎ, സിബിഐ എന്നിവർ പോലും കോടതി ഉത്തരവ് അനുസരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
രാജസ്ഥാനിൽ എട്ടു മാസത്തിനിടെ 11 പേർ പൊലീസ് കസ്റ്റഡിയിൽ മരിച്ചെന്ന പത്രവാർത്തകളെ തുടർന്നാണു സെപ്റ്റംബർ നാലിന് ഇക്കാര്യത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തത്. പൊലീസ് സ്റ്റേഷനുകളിലെ എല്ലാ ഭാഗങ്ങളിലും ക്യാമറകൾ വേണമെന്നും നൈറ്റ് വിഷൻ ക്യാമറകൾ വേണമെന്നും ഒരു വർഷം വരെ ഡേറ്റ ശേഖരിച്ചു വെക്കാൻ കഴിയണമെന്നും കോടതി നേരത്തെ പറഞ്ഞിരുന്നു.







