ലഖ്നൗ: ഉത്തർപ്രദേശിൽ 15 ദിവസം പ്രായമായ കുഞ്ഞിനെ മാതാവ് ഫ്രിഡ്ജിൽവെച്ച് അടച്ചതായി ആരോപണം. കുഞ്ഞിന്റെ കരച്ചിൽ കാരണം ഉറങ്ങാൻ കഴിയാത്തതിനാലാണ് ഫ്രിഡ്ജിൽവെച്ചതെന്നാണ് യുവതിയുടെ മൊഴി. ഉത്തർപ്രദേശിലെ മൊറാദാബാദ് നഗരത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്രസവാനന്തരം യുവതി മാനസികാസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.
റിപ്പോർട്ടുകൾ പ്രകാരം, ഫ്രിഡ്ജിനുള്ളിൽ നിന്ന് നേർത്ത കരച്ചിൽ കേട്ടതിനെ തുടർന്ന് മുത്തശ്ശി നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
ഏറെ ശ്രമിച്ചിട്ടും കുഞ്ഞ് കരച്ചിൽ നിർത്തുന്നുണ്ടായിരുന്നില്ല, അതുകൊണ്ട് തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് കുഞ്ഞിനെ ഫ്രിഡ്ജിൽ വെച്ചതെന്നാണ് കുടുംബാംഗങ്ങൾ ചോദിച്ചപ്പോൾ യുവതി പറഞ്ഞതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
മൊറാദാബാദിലെ കരുള എന്ന സ്ഥലത്ത് താമസിക്കുന്ന യുവതി രണ്ടാഴ്ച മുൻപാണ് ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവത്തിന് പിന്നാലെ യുവതി അസ്വാഭാവികമായി പെരുമാറിയിരുന്നതായി ബന്ധുക്കൾ പറയുന്നു. തുടക്കത്തിൽ, സ്ത്രീക്ക് എന്തോ ദുരാത്മാവിന്റെ ഉപദ്രവമാണെന്നാണ് കുടുംബാംഗങ്ങൾ കരുതിയത്. അവർ അവളെ ഒരു മന്ത്രവാദിയുടെ അടുത്തേക്ക് കൊണ്ടുപോയെങ്കിലും അവസ്ഥയ്ക്ക് യാതൊരു മാറ്റവും ഉണ്ടായില്ല.
പിന്നീട്, ഇവരെ ഒരു മനോരോഗ വിദഗ്ധന്റെ അടുത്തേക്ക് കൊണ്ടുപോയി. പ്രസവാനന്തരം ഉണ്ടാകുന്ന ‘പോസ്റ്റ്പാർട്ടം സൈക്കോസിസ്’ (പിപിപി) എന്ന ഗുരുതരവും അപൂർവവുമായ ഒരു മാനസിക രോഗമാണ് അവർക്കെന്ന് ഡോക്ടർ കണ്ടെത്തി. ഇല്ലാത്ത കാര്യങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുക, മിഥ്യാധാരണകൾ, ആശയക്കുഴപ്പം തുടങ്ങിയ മാനസിക ലക്ഷണങ്ങൾ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകതയെന്ന് ഡോക്ടർ പറഞ്ഞു.
ഈ രോഗാവസ്ഥയിലുള്ള രോഗി സ്വയമോ കുഞ്ഞിനെയോ ഉപദ്രവിച്ചേക്കാം, അതിനാൽ അവർക്ക് അടിയന്തര വൈദ്യസഹായം ആവശ്യമാണ്. സ്ത്രീ ഇപ്പോൾ മനോരോഗ വിദഗ്ദ്ധന്റെ ചികിത്സയിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.







