ചുണ്ടേലിൽ വീടിനു മുന്നിലൂടെ പോകുന്ന പുള്ളിപ്പുലിയുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. തിങ്കളാഴ്ച പുലർച്ചെ നാലു മണിയോടെയാണ് പുലി ചുണ്ടേൽ കണ്ണൻചാത്ത് പ്രദേശത്തെത്തിയത്. കണ്ണൻചാത്തിലെ വിജേഷിന്റെ വീട്ടിലെ കാർ പോർച്ചിൽ സ്ഥാപിച്ച സിസിടിവിയിലെ ദൃശ്യങ്ങളിൽ പുലി സാന്നിധ്യം വ്യക്തമായതോടെ പുലിയെ വനംവകുപ്പ് കൂടുവച്ചു പിടികൂടണമെന്ന ആവശ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്.
കഴിഞ്ഞയാഴ്ചയും പ്രദേശത്ത് പുലിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ചുണ്ടേൽ കണ്ണൻചാത്ത് കൂരിയിൽ ഉണ്ണികൃഷ്‌ണന്റെ വീടിനു മുന്നിലാണ് വ്യാഴാഴ്ച രാവിലെ ഏഴു മണിയോടെ പുലിയും കുട്ടിയുമെത്തിയത്. ഉണ്ണികൃഷ്‌ണൻ ജോലിക്കു പോയതിനു പിന്നാലെ ഭാര്യ ബിനീഷ വീടിന് മുന്നിലിറങ്ങിയപ്പോഴാണ് പുലിയെ കണ്ടത്.
വീടിന് തൊട്ടടുത്ത് പുലി നിൽക്കുകയായിരുന്നു. ഇതു കണ്ടു ഭയന്ന ബിനീഷ ഓടി വീടിനകത്ത് കയറി വിവരമറിയിച്ചതിനെ തുടർന്ന് അയൽവാസികൾ എത്തിയെങ്കിലും വീടിന്ു മുന്നിലെ തേയിലച്ചെടികൾക്കിടയിലേക്ക് പുലിയും കുഞ്ഞും മറയുകയായിരുന്നു. വനംവകുപ്പിന്റെ ആർആർടി സംഘവും സ്ഥലത്തെത്തി കാൽപ്പാടുകൾ പരിശോധിച്ച് പുലിയാണെന്ന് ഉറപ്പുവരുത്തിയിരുന്നു. പരിസര പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും അന്ന് പുലിയെ കണ്ടെത്താനായിരുന്നില്ല.






