കൊച്ചി∙ ചേരാനെല്ലൂരിൽ അപകടത്തിൽപ്പെട്ട് ചോര വാർന്ന് രണ്ടു മണിക്കൂറോളം റോഡിൽ കിടന്ന കുതിര ചത്തു. അശ്രദ്ധമായി മൃഗത്തെ കൈകാര്യം ചെയ്തതിന് കുതിര സവാരി നടത്തിയ ആൾക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടെയ്നർ ടെർമിനൽ റോഡിൽ ശനിയാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു അപകടം. കാറിടിച്ചുണ്ടായ അപകടത്തിനുശേഷം കാലിന് പരുക്കേറ്റ കുതിര രണ്ടുമണിക്കൂറോളം ചോരവാർന്ന് റോഡിൽ കിടന്നു.
തുടർന്നാണ് ലോറിയിൽ കയറ്റി മണ്ണുത്തിയിലെ വെറ്ററിനറി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ അങ്കമാലി എത്തിയപ്പോൾ കുതിര ചത്തു. എറണാകുളം കുന്നുകര സ്വദേശിയുടേതാണ് കുതിര. ഇയാളിൽനിന്ന് വാടകയ്ക്കെടുത്ത് ഫത്തഹുദീൻ എന്നയാളാണ് കുതിര സവാരി നടത്തിയത്.
റിഫ്ലക്ടർ പോലുമില്ലാതെയാണ് നിയമം ലംഘിച്ച് ഇയാൾ രാത്രി കുതിരയിൽ സഞ്ചരിച്ചത്. ഫത്തഹുദീനെതിരെ ചേരാനല്ലൂർ പൊലീസ് കേസെടുത്തു. അശ്രദ്ധമായി മൃഗത്തെ കൈകാര്യം ചെയ്തെന്ന വകുപ്പ് ചുമത്തിയാണ് കേസ്. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നിരുന്നു. കാറോടിച്ചയാൾക്കും പരുക്കുണ്ട്. 65,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.






