കോഴിക്കോട് ∙ നരിക്കുനി ഭാഗത്തുള്ള വയലിൽ നിന്നു കെണിവെച്ചു പിടികൂടി തത്തയെ വളർത്തിയതിനു വീട്ടുടമസ്ഥനെതിരെ വനം വകുപ്പ് കേസെടുത്തു. നരിക്കുനി പഞ്ചായത്തിലെ ഭരണിപ്പാറ കുടുക്കിൽ എന്ന വീട്ടിൽ നിന്നാണ് കൂട്ടിലടച്ചു വളർത്തുകയായിരുന്ന തത്തയെ താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫിസറും സംഘവും കസ്റ്റഡിയിലെടുത്തത്.
റേഞ്ച് ഫോറസ്റ്റ് ഓഫിസർ പ്രേം ഷമീറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫിസറായ കെ.കെ.സജീവ് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ കെ.എസ്.നിധിൻ, നീതു എസ്.തങ്കച്ചൻ, ഡ്രൈവർ സതീഷ് കുമാർ എന്നിവരാണു തത്തയെ കൂട് സഹിതം കസ്റ്റഡിയിലെടുത്തത്.
1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂൾ 2 പട്ടികയിൽ പെടുന്നതാണ് നാട്ടിൻപുറങ്ങളിൽ കാണപ്പെടുന്ന മോതിര തത്തകൾ. ഇത്തരം തത്തകളെ പിടികൂടി കൂട്ടിലിട്ടു വളർത്തുന്നത് ഏഴു വർഷം വരെ തടവും 25,000 രൂപയിൽ കുറയാത്ത പിഴയും ലഭിക്കാവുന്ന കുറ്റമാണ്.






