ലക്നൗ ∙ ഉത്തർപ്രദേശിലെ അംരോഹ ജില്ലയിൽ ഭർതൃവീട്ടുകാർ നിർബന്ധിച്ച് ആസിഡ് കുടിപ്പിച്ചതിനെ തുടർന്ന് 23 വയസ്സുകാരി മരിച്ചു. ദിദൗലി പൊലീസ് സ്റ്റേഷൻ പരിധിയിലെ കലഖേദ ഗ്രാമത്തിൽ പർവേസ് എന്ന യുവാവിന്റെ ഭാര്യയാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. ഒരു വർഷം മുൻപായിരുന്നു ഇരുവരുടേയും വിവാഹം. സ്ത്രീധനത്തിന്റെ പേരിലായിരുന്നു മർദനം.
10 ലക്ഷം രൂപയും കാറും ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ യുവതിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി അവരുടെ വീട്ടുകാർ പറയുന്നു. ഓഗസ്റ്റ് 11ന്, ഭർതൃ വീട്ടുകാർ യുവതിയെ നിർബന്ധിച്ച് ആസിഡ് കുടിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി 17 ദിവസമാണ് ജീവനു വേണ്ടി പോരാടിയത്. വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന യുവതി ഇന്നലെ രാത്രിയോടെയാണ് മരിച്ചത്.
യുവതിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പർവേസും വീട്ടുകാരും ഉൾപ്പെടെ ഏഴു പേർക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
ഗ്രേറ്റർ നോയിഡയിൽ അടുത്തിടെ നടന്ന സ്ത്രീധന മരണകേസിനു തൊട്ടുപിന്നാലെയാണ് പുതിയ സംഭവം. സിർസ ഗ്രാമത്തിലെ 26 വയസ്സുള്ള നിക്കി ഭാട്ടി എന്ന യുവതിയെ ഭർതൃവീട്ടിൽ തീകൊളുത്തി കൊന്നതായാണ് ആരോപണം. ഭർത്താവിന്റെ കുടുംബത്തിലെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.








