ബെംഗളൂരു ∙ ബെന്നാർഘട്ട ബയളോജിക്കൽ പാർക്കിൽ സഫാരിക്കിടെ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 12 വയസ്സുകാരന്റെ കൈക്ക് പരുക്കേറ്റു. കുടുംബത്തോടൊപ്പം ജീപ്പിൽ സഫാരി നടത്തുന്നതിനിടെ കുട്ടി ഫോട്ടോയെടുക്കാൻ കൈ പുറത്തേക്കിട്ടപ്പോഴായിരുന്നു ആക്രമണം.
റോഡിലുണ്ടായിരുന്ന പുലി വാഹനത്തിൽ കയറാൻ ശ്രമിച്ചു കുട്ടിയുടെ കയ്യിൽ മാന്തുകയായിരുന്നു. വാഹനം വേഗത്തിൽ മുന്നോട്ടെടുത്തപ്പോൾ പുലി പിൻമാറി. കുട്ടിയെ ഉടൻ ജിഗനിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എല്ലാ സഫാരി വാഹനങ്ങളുടെ ജനലുകളും ഫോട്ടോ എടുക്കുന്നതിനുള്ള വിടവും ഇരുമ്പുവല കൊണ്ട് മറയ്ക്കാൻ വനം മന്ത്രി ഈശ്വർ ഖൺഡ്രെ പാർക്ക് ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.
കഴിഞ്ഞ വർഷമാണു ബെന്നാർഘട്ട പാർക്കിൽ പുള്ളിപ്പുലി സഫാരി ആരംഭിച്ചത്. സിംഹം, കടുവ, കരടി തുടങ്ങിയ മൃഗങ്ങളെ കാണുന്നതിനുള്ള സഫാരികൾ നേരത്തേയുണ്ട്. എസി, നോൺ എസി ബസുകളിലും എസി, നോൺ എസി ജീപ്പുകളിലുമാണു സഫാരിയുള്ളത്.







