ചെന്നൈ∙ ബന്ധുവായ യുവതിയെ സെക്സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ചെന്ന കേസിൽ നടി മിനു മുനീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട് പൊലീസാണ് ആലുവയിൽ നിന്ന് ഇന്നലെ രാത്രി നടിയെ കസ്റ്റഡിയിലെടുത്തത്. ഇവരെ ഇന്നു രാവിലെ ചെന്നൈയിലെത്തിച്ചു. 2014ലാണ് സംഭവമെന്നാണു വിവരം. സിനിമയിൽ അഭിനയിപ്പിക്കാമെന്നു വാദ്ഗാനം ചെയ്ത് ബന്ധുവിനെ തമിഴ്നാട്ടിലെത്തിച്ച് സെക്സ് മാഫിയക്ക് കൈമാറാൻ ശ്രമിച്ചെന്നാണു പരാതി. ചെന്നൈ തിരുമംഗലം പൊലീസാണ് കേസെടുത്തത്.
നേരത്തെ, നടൻ ബാലചന്ദ്ര മേനോൻ നൽകിയ അപകീർത്തിക്കേസിൽ മിനു മുനീർ അറസ്റ്റിലായിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെയാണ് പുതിയ കേസ്. ബാലചന്ദ്ര മേനോനെതിരെ നടി നല്‍കിയ ലൈംഗികാതിക്രമ കേസ് തെളിവില്ലെന്ന് കണ്ട് കോടതി അവസാനിപ്പിച്ചിരുന്നു.
സിനിമ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ പുറത്തുവന്ന സമയത്ത് നിരവധി നടന്മാർക്കെതിരെ മിനു മുനീർ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. ബാലചന്ദ്ര മേനോനെ കൂടാതെ നടന്മാരായ മുകേഷ്, മണിയൻപിള്ള രാജു, ജയസൂര്യ, ഇടവേള ബാബു, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവരും തന്നോടു മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ ആരോപണം. ബാലചന്ദ്ര മേനോനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ മിനു മുനീറിന്റെ അഭിഭാഷകൻ കഴിഞ്ഞയാഴ്ച അറസ്റ്റിലായിരുന്നു. കൊല്ലം സ്വദേശി സംഗീത് ലൂയിസിനെയാണ് കൊച്ചി സൈബർ പൊലീസ് പിടികൂടിയത്.








