
കൊച്ചി ∙ പെൺകുട്ടിയുടെ ബെസ്റ്റി ആരെന്നതിനെച്ചൊല്ലിയുള്ള തർക്കം ക്ലാസ്മുറിയിൽ കയ്യാങ്കളിയായി. മുളന്തുരുത്തി പൊലീസ് സ്റ്റേഷൻ പരിധിയിൽ കാഞ്ഞിരമറ്റത്തെ എയ്ഡഡ് സ്കൂളിലായിരുന്നു പ്ലസ് വൺ വിദ്യാർഥികളുടെ തമ്മിലടി. ക്ലാസ് മുറിയിൽ വാതിൽ അടിച്ചിട്ടായിരുന്നു തലയോലപ്പറമ്പ്, അരയങ്കാവ് സ്വദേശികളായ വിദ്യാർഥികൾ ഏറ്റുമുട്ടിയത്. കൂട്ടംകൂടിനിന്ന വിദ്യാർഥികളിലൊരാൾ മൊബൈൽ ഫോണിൽ ദൃശ്യം പകർത്തി.
വിദ്യാർഥിയുടെ തല പിടിച്ചുവച്ച് ആവർത്തിച്ച് ഇടിക്കുന്നതും സഹപാഠികൾ ചുറ്റും കൂടിനിന്ന് ആക്രോശിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അന്നു തന്നെ പൊലീസ് വിദ്യാർഥികളെ താക്കീത് ചെയ്തിരുന്നു. സ്കൂളിൽ ഫോൺ കൊണ്ടുവന്ന് വിഡിയോ പകർത്തിയ വിദ്യാർഥികൾക്കെതിരെയും നടപടി വന്നേക്കും. ഫോൺ കൊണ്ടുവന്ന വിദ്യാർഥിയുടെ പിതാവ് മൊബൈൽ ഫോൺ ഇന്നലെ പൊലീസിനു കൈമാറി.
‘‘ഇതൊരു ചെറിയ കാര്യമല്ലായിരുന്നു. വഴക്കിൽ ഉൾപ്പെട്ട വിദ്യാർഥികളിൽ ഒരാൾക്ക് ഗുരുതരമായി മർദ്ദനമേറ്റു. ഞങ്ങൾ രണ്ട് ആൺകുട്ടികളെയും അവരുടെ മാതാപിതാക്കളെയും വിളിച്ചുവരുത്തി ദീർഘനേരം സംസാരിച്ചു. അവരുടെ പ്രവർത്തിയുടെ ഗൗരവം വിദ്യാർഥികളെ ബോധ്യപ്പെടുത്തി’’– മുളന്തുരുത്തി എസ്എച്ച്ഒ കെ.പി.മനേഷ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിയുടെ മാതാപിതാക്കൾ ആദ്യം നിയമനടപടി ആവശ്യപ്പെട്ടെങ്കിലും വിദ്യാർഥികളുടെ പ്രായവും ദീർഘകാല പ്രത്യാഘാതങ്ങളും ചൂണ്ടിക്കാട്ടി കേസ് തുടരേണ്ടതില്ലെന്ന് അവർ പിന്നീട് അറിയിച്ചു.
അതേസമയം, ബെസ്റ്റിയെ സംബന്ധിച്ച തർക്കത്തിൽ പൊലീസ് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് റിപ്പോർട്ട് സമർപ്പിച്ചു. സംഭവം നാണക്കേടായതോടെ ഇന്നു സ്കൂളിൽ അടിയന്തര പിടിഎ യോഗം ചേരുന്നുണ്ട്. കേസെടുക്കുന്നതിനു പകരം വിദ്യാർഥികൾക്ക് കൗൺസിലിങ് നൽകണമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു വിദ്യാർഥികളും അവരുടെ ബെസ്റ്റിയെ ഉപേക്ഷിക്കാൻ തീരുമാനിച്ചു എന്നാണ് ഒടുവിലത്തെ വിവരം.