പിതാവ് മർദനമേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത അതിയന്നൂർ വെൺപകലിനു സമീപം പട്ട്യക്കാല സംഗീതിൽ സിജോയി സാമുവേലിനെ (19) റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പൊലീസ് പറയുന്നതിങ്ങനെ: അമിതമായ മൊബൈൽ ഉപയോഗം കാരണം സിജോയിയുടെ മാനസികനില തകരാറിലായിരുന്നു.
ഇടയ്ക്ക് ചികിത്സ നടത്തുകയും സാധാരണ നിലയിലേക്ക് എത്തുകയും ചെയ്തിരുന്നെങ്കിലും ആക്രമണം തുടർന്നു. ഇതോടെ സുനിൽ കുമാറും ഭാര്യ ലളിത കുമാരിയും കാഞ്ഞിരംകുളം പനനിന്നയിലേക്ക് വാടകയ്ക്ക് താമസം മാറി. എന്നാൽ സിജോയിക്ക് ദിവസവും ഇവർ ഭക്ഷണം എത്തിച്ചിരുന്നു. ഭക്ഷണവുമായി എത്തിയ പിതാവിനോട്, ഇയാൾ പണം ആവശ്യപ്പെടുകയും അതു ലഭിക്കാതെ വന്നതോടെ ആക്രമിക്കുകയുമായിരുന്നു.
അടിയേറ്റ് വീണ സുനിൽ കുമാറിനെ നാട്ടുകാരാണ് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. കാൽ വഴുതി വീണു എന്നാണ് ആദ്യം ആശുപത്രി അധികൃതരോട് സുനിൽ കുമാർ പറഞ്ഞത്. വീഴ്ചയിൽ സംഭവിച്ച പരുക്കുകളല്ലെന്നു മനസ്സിലാക്കിയ അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സുനിൽ കുമാർ – ലളിത കുമാരി ദമ്പതികളുടെ 3 മക്കളിൽ ഇളയവനാണ് സിജോയി. സുനിൽ കുമാറിന്റെ സംസ്കാരം നടത്തി.







