സൂപ്പർ മാർക്കറ്റിനു മുന്നിൽ കാർ പാർക്ക് ചെയ്യാനുള്ള സ്ഥലത്ത് സ്കൂട്ടർ പാർക്ക് ചെയ്യരുതെന്ന് പറഞ്ഞതിന് സുരക്ഷാ ജീവനക്കാരന് യൂത്ത് കോൺഗ്രസ് നേതാവിന്റെ ക്രൂരമർദനം. ആലുവ ആശാൻ ലൈൻ അന്നപ്പിളളി ബാലകൃഷ്ണനാണ് (73) മർദനമേറ്റത്. സുരക്ഷാ ജീവനക്കാരനെ മർദിച്ച യൂത്ത് കോൺഗ്രസ് സമൂഹമാധ്യമ വിഭാഗം എറണാകുളം ജില്ലാ കോഓർഡിനേറ്റർ കുട്ടമശേരി കുന്നത്ത് കോളായിൽ കെ.ബി.ഇജാസിനെതിരെ ആലുവ പൊലീസ് കേസെടുത്തു. തിങ്കളാഴ്ചയുണ്ടായ മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ആലുവ ചെമ്പകശേരി ജംക്ഷനിലെ സൂപ്പർമാർക്കറ്റിന്റെ പാർക്കിങ് ഏരിയയിലാണ് സംഭവം. ഈ സൂപ്പർമാർക്കറ്റിലെ സുരക്ഷാ ജീവനക്കാരനാണ് ബാലകൃഷ്ണൻ. ഇജാസിനൊപ്പം എത്തിയതെന്ന് കരുതുന്ന ആൾ സ്കൂട്ടർ പാർക്ക് ചെയ്യാൻ ഒരുങ്ങുമ്പോൾ കാർ പാർക്ക് ചെയ്യുന്നിടത്ത് സ്കൂട്ടർ വയ്ക്കരുതെന്നും നീക്കി വയ്ക്കണമെന്നും ബാലകൃഷ്ണൻ പറഞ്ഞു. ഇതോടെ ഇയാൾ സ്കൂട്ടർ എടുക്കാൻ ശ്രമിക്കുമ്പോൾ സ്ഥലത്തെത്തിയ ബാലകൃഷ്ണനോട് ഇജാസ് സംസാരിക്കുകയും പിന്നാലെ മർദിക്കുകയുമായിരുന്നു.
മുഖത്തും നെഞ്ചിലും മർദനമേറ്റ ബാലകൃഷ്ണന്റെ ഒരു പല്ല് ഇളകിപ്പോയി. കണ്ണടയുടെ പൊട്ടിയ ചില്ല് തറച്ച് കണ്ണിനും പരുക്കു പറ്റിയിട്ടുണ്ട്. പരാതിയുമായി വൈകിട്ട് 4 മണിക്ക് സ്റ്റേഷനിൽ എത്തിയ ബാലകൃഷ്ണനെ രാത്രി ഒൻപതു മണിക്കാണ് വിട്ടയച്ചതെന്ന് അദ്ദേഹത്തിന്റെ വീട്ടുകാർ പറഞ്ഞു. കേസ് ഒത്തുതീർപ്പാക്കാൻ പൊലീസ് ശ്രമിച്ചതായും ആരോപണമുണ്ട്. എന്നാൽ ബാലകൃഷ്ണൻ പരാതിയിൽ ഉറച്ചു നിൽക്കുകയായിരുന്നു. തുടർന്നാണ് കേസെടുത്തത്.







