
ഹൈദരാബാദ്∙ പ്രശസ്ത തെലുങ്ക് ചലച്ചിത്ര നടനും ബിജെപി മുൻഎംഎൽഎയുമായ കോട്ട ശ്രീനിവാസ റാവു (83) അന്തരിച്ചു. ഹൈദരാബാദ് ജൂബിലി ഹിൽസിലെ ഫിലിംനഗറിലുള്ള വസതിയിലായിരുന്നു അന്ത്യം. ദീർഘനാളായി ചികിത്സയിലായിരുന്നു.
ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ കങ്കിപാടുവിൽ ജനിച്ച റാവു 1978ൽ പുറത്തിറങ്ങിയ ‘പ്രാണം ഖരീദു’ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലായി 750 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. വില്ലൻ വേഷങ്ങളിലൂടെയും സ്വഭാവ നടനായും അദ്ദേഹം പ്രശസ്തനായി. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾക്ക് 2015 ൽ പത്മശ്രീ ലഭിച്ചു. 1999 മുതൽ 2004 വരെ വിജയവാഡ ഈസ്റ്റ് നിയമസഭാ മണ്ഡലത്തിൽ നിന്ന് ബിജെപി എംഎൽഎയായും അദ്ദേഹം സേവനമനുഷ്ഠിച്ചു.